
ഹമാസും ഇസ്രായേലും തമ്മില്‍ വെടനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ ഗസയിലെങ്ങും ആഹ്ലാദം. ഇസ്രായേലി ബോംബുകള്‍ വര്‍ഷിക്കുന്നതിനിടയിലും ഗസാ സിറ്റി, ഖാന്‍ യൂനിസ്, ദീര്‍ അല്‍-ബലാഹ് എന്നിവിടങ്ങളിലെല്ലാം ജനം തെരുവിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു.
![]() |
|
പലസ്തീന്‍ തടവുകാരുടെ പട്ടിക മധ്യസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി ഹമാസ് അറിയിച്ചു. കരാറിനെ ഒരു ദേശീയ നേട്ടമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. വംശഹത്യയിലൂടെയും പട്ടിണിയിലൂടെയും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
കരാര്‍ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും ഞായറാഴ്ചയോ തിങ്കളാഴ്ചയോ വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗസയിലെ വിഭജനരേഖയിലേക്കുള്ള ഇസ്രായേലിന്റെ പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.
ഗസയിലെ ഫീല്‍ഡിലുള്ള സൈനികരോട് പുനര്‍വിന്യാസത്തിന് തയ്യാറെടുക്കാന്‍ ഉത്തരവിട്ടതായി ഇസ്രായേല്‍ അധിനിവേശ സൈന്യം സ്ഥിരീകരിച്ചു. പൂര്‍ണമായോ പിന്‍നിരകളിലേക്കോ പിന്മാറുമെന്നാണ് സൂചന. കൂടാതെ, ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ഓപ്പറേഷന് തയ്യാറെടുക്കാന്‍ എല്ലാ സേനകള്‍ക്കും ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദ്ദേശം നല്‍കി.
ALSO READ: വെടിനിര്‍ത്തലിന് സമ്മതിച്ച് ഹമാസും ഇസ്രായേലും; 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ കൈമാറും
ബന്ദികളെ തിരികെ ലഭിച്ചതിന് ശേഷം യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കരാറില്‍ ‘വേദനിപ്പിക്കുന്ന വിട്ടുവീഴ്ചകള്‍’ ഉള്‍പ്പെടുന്നുണ്ടെന്ന് ഇസ്രായേലി നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ സമ്മതിച്ചു. എങ്കിലും ഹമാസ് വീണ്ടും ആയുധങ്ങള്‍ സംഭരിക്കുന്നത് തടയാന്‍ ഇസ്രായേല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശാശ്വത സമാധാനം വേണമെന്ന് ലോക രാജ്യങ്ങള്‍
സംഘര്‍ഷം സ്ഥിരമായി അവസാനിപ്പിക്കാനും അടിയന്തര മാനുഷിക നടപടികള്‍ സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടു.
എല്ലാ കക്ഷികളും കരാറിനോട് പൂര്‍ണ്ണമായി പ്രതിബദ്ധത പാലിക്കാനും, എല്ലാ തടവുകാരെയും മാന്യമായി മോചിപ്പിക്കാനും, സ്ഥിരമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും, മാനുഷിക സഹായങ്ങളുടെയും അവശ്യ വാണിജ്യ വസ്തുക്കളുടെയും തടസ്സമില്ലാത്ത പ്രവേശനം ഉടനടി അനുവദിക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.
യു.കെ., ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും സമാനമായ അഭിപ്രായം പങ്കുവെച്ചു. കരാര്‍ വേഗത്തില്‍ നടപ്പാക്കണമെന്നും ഗാസയിലേക്കുള്ള സഹായത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും ഉടന്‍ നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കരാര്‍ പ്രഖ്യാപനത്തിന്റെയും ആഹ്ലാദ പ്രകടനത്തിന്റെയും ഇടയിലും ശക്തമായ വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും ഉള്‍പ്പെടെയുള്ള ഇസ്രായേലി സൈനിക നടപടികള്‍ വ്യാഴാഴ്ച രാവിലെയും ഗയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു.
ഗാസ സിറ്റിയില്‍, അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു വീടും അല്‍-ഹവാ പരിസരവും ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ആക്രമണങ്ങളുണ്ടായി. ഷുജായിയ്യ, അല്‍-തുഫാഹ്, അല്‍-ദരാജ് എന്നിവിടങ്ങളിലെ കിഴക്കന്‍ പ്രദേശങ്ങളിലും ശക്തമായ പീരങ്കി ആക്രമണം നടന്നു. ഖാന്‍ യൂനിസിന്റെ മധ്യമേഖലയില്‍ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടര്‍ന്നു.
സൈന്യം ഇപ്പോഴും ഗസാ സിറ്റിയെ വളഞ്ഞിരിക്കുകയാണെന്നും, താഴ്വരയുടെ വടക്കുള്ള പ്രദേശം ഒരു അപകടകരമായ പോരാട്ട മേഖലയായി തുടരുകയാണെന്നും ഇസ്രായേലി സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി, വടക്കോട്ട് സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.