കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ നാടിനെ നടുക്കിയ കൊലപാതകം. ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വയർ വെട്ടിപ്പൊളിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്ത ഭാര്യ, വീട്ടുടമസ്ഥൻ കണ്ടതോടെ പരിഭ്രാന്തയായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഉത്തർപ്രദേശ് സീതാപൂർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വിമല ദേവിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
കുരുക്ഷേത്രയിലെ പെഹോവ റോഡിലുള്ള വാടകവീട്ടിൽ കഴിഞ്ഞ ഒരു വർഷമായി താമസിച്ചുവരികയായിരുന്നു ഇരുവരും. വൈകുന്നേരം 5 മണിയോടെ ഇവരുടെ മുറിയിൽ നിന്ന് വലിയ രീതിയിൽ വഴക്കും ബഹളവും കേട്ടതായി വീട്ടുടമസ്ഥനായ റിങ്കു പറയുന്നു. ബഹളം കേട്ട് ടെറസിലേക്ക് ഓടിയെത്തിയ റിങ്കു കണ്ടത് സിനിമകളെപ്പോലും വെല്ലുന്ന ഭീകരമായ ദൃശ്യമാണ്.
രക്തത്തിൽ കുളിച്ചുകിടന്ന രാജേഷിന്റെ വയറ്റിൽ നിന്ന് പുറത്തുവന്ന കുടലുകൾ വിമല ഒരു ബാഗിലേക്ക് മാറ്റുകയായിരുന്നു. വീട്ടുടമസ്ഥൻ ഇത് കാണുന്നത് കണ്ടതോടെ പരിഭ്രാന്തയായ വിമല ടെറസിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: ആശുപത്രിയിൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം: മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം
പൊലീസ് നടത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. രാജേഷിന്റെ വയർ 35 സെന്റീമീറ്ററോളം ആഴത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. ഇയാളുടെ കരളിന്റെ ഒരു ഭാഗവും വലതു വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്നും വ്യത്യസ്ത വലിപ്പത്തിലുള്ള മൂന്ന് കത്തികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വിമല ആഭിചാര ക്രിയകളിലും ദുർമന്ത്രവാദങ്ങളിലും ഏർപ്പെട്ടിരുന്നതായി വീട്ടുടമസ്ഥൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായും പറയുന്നു. വർഷങ്ങളായി വിവാഹിതരായ ഇവർക്ക് കുട്ടികളില്ലായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിമലയുടെ മൊഴിയും ഫോറൻസിക് റിപ്പോർട്ടും വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
Tags: Haryana murder news, Kurukshetra murder case, Woman kills husband Haryana, Exorcism murder Haryana, Crime news Malayalam, National news Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



