22
Aug 2026
Sat
22 Aug 2026 Sat
rape death

കിഷ്ത്വാര്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്റെ പീഡനത്തിനിരയായി ഏഴ് മാസം ഗര്‍ഭിണിയായ പതിനേഴുകാരി ദാരുണമായി കൊല്ലപ്പെട്ടു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗര്‍ഭഛിദ്രത്തിനിടെ പെണ്‍കുട്ടിയുടെ നില വഷളാവുകയും ജമ്മുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പ്രതിയായ സ്‌കൂള്‍ പ്രധാന അധ്യാപകനെയും ഇയാള്‍ക്ക് ഒത്താശ ചെയ്ത സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കി വരികയായിരുന്നുവെന്നാണ് വിവരങ്ങള്‍.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞ അധ്യാപകന്‍ പണം വാഗ്ദാനം ചെയ്യുകയും പോലീസില്‍ പരാതിപ്പെടാതിരിക്കാന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാണക്കേട് ഭയന്ന് കുട്ടിയുടെ പിതാവും പോലീസിനെ സമീപിച്ചില്ല.

ALSO READ: സഡൻ ബ്രേക്കിട്ട മിനി ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച, പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനായി പ്രതിയും സഹോദരനും ചേര്‍ന്ന് മറ്റൊരു നഗരത്തിലെ സ്വകാര്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പ്രസവം നടന്നെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ഇവരെ ജമ്മുവിലെ വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ വ്യാഴാഴ്ച രാത്രി ഉധംപൂരിന് സമീപമെത്തിയപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച മൃതദേഹം ഗ്രാമത്തില്‍ എത്തിച്ചതോടെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശം പൂര്‍ണ്ണമായും ഹര്‍ത്താല്‍ ആചരിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ഗര്‍ഭഛിദ്രത്തിനിടയാക്കിയുള്ള കൊലപാതകം എന്നീ വകുപ്പുകള്‍ക്ക് പുറമെ പോക്‌സോ (POCSO) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

Tags: Jammu and Kashmir news, Kishtwar news, Headmaster arrested, Minor girl rape case, Pocso case, BNS sections, National news Malayalam, Crime news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക