20
Dec 2023
Tue
20 Dec 2023 Tue

കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന: ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 115 കേസുകള്‍; രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 % ഉം കേരളത്തില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം കേരളത്തിലെ കോവിഡ് കേസുകളില്‍ (Covid cases in kerala വന്‍ വര്‍ധനവ്. ഇന്നലെ മാത്രം 115 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1,749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആണ്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം ആദ്യം കണ്ടെത്തിയത്. കൂടാതെ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയ്ക്ക് സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു.