 
                    സമാധാനക്കരാര്‍ ലംഘിച്ച് ഗസയില്‍ വീണ്ടും ശക്തമായ ഇസ്രായേല്‍ ആക്രമണം. 18 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ശേഷമുണ്ടായ ഏറ്റവും കനത്ത ആക്രമണം. റഫയിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇസ്രായേല്‍ സൈനികന് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ബോംബിങ്. ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം.
|  | 
 | 
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി ആരോപിച്ച് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് കാണാതായ ഒരു ബന്ദിയുടെ മൃതദേഹം കൈമാറാനുള്ള പദ്ധതി മാറ്റിവെക്കുമെന്ന് അറിയിച്ചു.
ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു പ്രകോപനവും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിലിന് തടസ്സമുണ്ടാക്കുമെന്നും ഇത് ഗാസയില്‍ ശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വൈകിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഗസയിലെ ടണലില്‍ നിന്ന് രണ്ട് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതായും ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചിട്ടുണ്ട്. ‘ഹമാസ് തിങ്കളാഴ്ച കൈമാറിയ മൃതദേഹത്തിന്റെ അവശിഷ്ടം ഇതുവരെ തിരികെ നല്‍കാനുള്ള 13 മരിച്ച ബന്ദികളുടേതല്ലെന്ന് നെതന്യാഹു ആരോപിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയിരുന്ന ഒരു ബന്ദിയുടേതാണ് ആ മൃതദേഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’
അതേസമയം, ചെറിയ ഉരസലുകള്‍ ഉണ്ടെങ്കിലും വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വാഷിങ്ടണില്‍ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                                     
                         
                         
                        
 
                         
                        
 
                         
                         
                        