27
Oct 2025
Fri
27 Oct 2025 Fri
delhi girl

നഷ്ടപ്പെട്ടു പോവുമായിരുന്ന അമ്മയുടെ സ്വര്‍ണം 14 വയസ്സുകാരിയുടെ സമയോചിതവും ധീരവുമായ ഇടപെടലില്‍ തിരിച്ചുകിട്ടിയ കഥയാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി നവാദ മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റഡി സെന്ററില്‍നിന്ന് പതിവ് ട്യൂഷന്‍ കഴിഞ്ഞ് ഒമ്പതാം ക്ലാസുകാരി ദിവ്യ ഇറങ്ങുമ്പോള്‍ രാത്രി ഏഴര കഴിഞ്ഞിരുന്നു. സെന്ററിനു മുന്നില്‍ അമ്മ സതി കാത്തുനില്‍പ്പുണ്ട്. ഇറിക്ഷയില്‍ കയറി രണ്ടുപേരും ഓംവിഹാര്‍ ഫേസ് 5ലെ വീടിനു സമീപമെത്തുമ്പോള്‍ 8 മണി കഴിഞ്ഞിരുന്നു.

വീട്ടിലേക്കു നടക്കുന്നതിനിടെ എതിരെ നടന്നുവന്നയാള്‍ പെട്ടെന്ന് അമ്മയെ തള്ളിത്താഴെയിട്ട് കഴുത്തില്‍നിന്ന് മാല പൊട്ടിച്ച് ഓടുന്നു. ഒരുനിമിഷം പോലും ചിന്തിച്ച് നില്‍ക്കാതെ ദിവ്യ അയാള്‍ക്ക് പിന്നാലെ പാഞ്ഞു. തിരക്കേറിയ ഊടു വഴികളിലൂടെയും വാഹനങ്ങള്‍ വെട്ടിച്ചും അര കിലോമീറ്റര്‍ പാഞ്ഞ ദിവ്യ മോഷ്ടാവിനെ കയ്യോടെ പിടികൂടി. സന്നിഗ്ധ ഘട്ടത്തില്‍ പുറത്തെടുത്ത അസാമാന്യ ധൈര്യത്തിലൂടെ ‘സ്റ്റാറായി’ മാറിയിരിക്കുകയാണ് വികാസ്പുരി കേരള സ്‌കൂളിലെ വിദ്യാര്‍ഥിയായ ഈ 14 വയസ്സുകാരി.

ALSO READ: എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ച് ഗസയില്‍ ഇസ്രായേല്‍ ആക്രമണം; ഹമാസ് രണ്ട് മൃതദേഹങ്ങള്‍ കൂടി കൈമാറി

കരോള്‍ബാഗ് രാമകൃഷ്ണ മിഷന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് സതി സുനില്‍. ഒരു പവന്റെ മാലയും ലോക്കറ്റുമാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. മാല നഷ്ടപെടുമോയെന്ന ഭയത്തെക്കാള്‍ മകളെ മോഷ്ടാവ് ആക്രമിക്കുമോയെന്ന ഭയമായിരുന്നു തന്നെ ആ സമയം അലട്ടിയതെന്നും സതി പറഞ്ഞു.

ദിവ്യ മോഷ്ടാവിനെ പിടികൂടിയ ശേഷം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും തുടര്‍ന്ന് നിയമനടപടികള്‍ക്കു താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ മാല തിരികെ ലഭിച്ചതായി സതി പറഞ്ഞു. എന്നാല്‍ ലോക്കറ്റ് എവിടെയോ നഷ്ടപ്പെട്ടു.

5 വര്‍ഷത്തിലേറെയായുള്ള കരാട്ടെ പഠനമാണ് പ്രതിരോധത്തിനുള്ള ആത്മബലം നല്‍കിയതെന്നാണ് ദിവ്യയുടെ അഭിപ്രായം. മോഷ്ടാവിന് പിന്നാലെ ഓടാനുള്ള ഊര്‍ജത്തിന് കാരണവും കരാട്ടെ പഠനം തന്നെ. നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കള്‍ചറല്‍ സെന്ററിലെ ഷീലു ജോസഫിന്റെ ശിഷ്യയാണ് ദിവ്യ. കുടുംബം ആലപ്പുഴ മുട്ടാര്‍ സ്വദേശികളാണ്.