ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി ജിദ്ദ ടവർ നിർമിക്കുന്നതിന് പ്രമുഖ സൗദി കമ്പനികൾ സന്നദ്ധരായി രംഗത്ത്. ജിദ്ദ ഇക്കോണമിക് സിറ്റിയും ജിദ്ദ ടവറും നിർമിക്കുന്നതിനായി കിങ്ഡം ഹോൾഡിങ് കമ്പനിയും സുമൂ ഹോൾഡിങ് കമ്പനിയും ജെഇസിയുമാണ് പണം മുടക്കുക. അലിൻമ ഇൻവെസ്റ്റ്മെന്റ് കമ്പനി 2015ൽ സ്ഥാപിച്ച അലിൻമ ജിദ്ദ ഇക്കോണമിക് ഫണ്ട് ആണ് ഈ മൂന്നു കമ്പനികളുടെയും കൺസോർഷ്യം ഏറ്റെടുക്കുക.
|
53 ലക്ഷം ചതുരശ്ര മീറ്ററിലാണ് ജിദ്ദ ഇക്കോണമിക് സിറ്റിയും ജിദ്ദ ടവറും ഒരുങ്ങുന്നത്. ഒരു കിലോമീറ്ററിലേറെയാവും ജിദ്ദ ടവറിന്റെ ഉയരം. അലിൻമ ജിദ്ദ ഇക്കോണമിക് ഫണ്ടിന്റെ 40 ശതമാനം ഓഹരിയും കിങ്ഡം ഹോൾഡിങ്ങിനാവും ഉണ്ടാവുക. 6.8 ബില്യൻ സൗദി റിയാലാണ് ഫണ്ടിൽ കിങ്ഡം ഹോൾഡിങ് മുടക്കുക. നിലവിൽ അലിൻമ ജിദ്ദ ഇക്കോണമിക് ഫണ്ടിന്റെ മൂല്യം 8.4 ബില്യൻ ദിർഹമാണ്. ഇത് മുഴുവനും ജെഇസിയുടേതാണ്.
തൊഴിൽ പ്രശ്നങ്ങളെത്തുടർന്ന് 2019ൽ ജിദ്ദ ഇക്കോണമിക് സിറ്റി പദ്ധതി നിർത്തിവച്ചിരുന്നു. പുതിയ നീക്കത്തോടെ സാമ്പത്തിക നഗരത്തിന്റെ നിർമാണം ഉടനെ പുനരാരംഭിക്കും. 14 കോൺട്രാക്ടർമാരാണ് ജിദ്ദ ടവർ നിർമാണത്തിനുള്ള ടെൻഡർ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ സൗദി ചൈനീസ് കൺസോർഷ്യമായ എൽ സെയ്ഫ് എൻജിനീയറിങ്ങും സൗദി സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് കോർപും ആണ് മുന്നിട്ടു നിൽക്കുന്നതെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
3281 അടി ഉയരമാണ് ജിദ്ദ ടവറിനുണ്ടാവുകയെന്നാണ് പ്ലാൻ പ്രകാരമുള്ള വിവരം. നിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ 564 അടി ഉയരം ജിദ്ദ ടവറിന് ഉണ്ടാകും. പദ്ധതിക്ക് ആകെ 20 ബില്യൻ ഡോളർ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജിദ്ദ ടവറിന് മാത്രം 1.23 ബില്യൻ ഡോളറാണ് ചെലവ്. ടവറിന്റെ മൂന്നിലൊന്ന് നിർമാണവും പദ്ധതി നിർത്തിവയ്ക്കുന്ന സമയത്ത് പൂർത്തിയായിരുന്നുവെന്നാണ് റിപോർട്ടുകൾ വന്നിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





