29
Dec 2023
Fri
29 Dec 2023 Fri

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ വിശദീകരണം നല്‍കാന്‍ മഹുവയ്ക്ക് അവസരം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടു മണിക്കു സഭ ചര്‍ച്ചയ്‌ക്കെടുത്തു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് സഭ അംഗീകരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം ലോക്‌സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. പിന്നാലെ സഭ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശയെ സഭ ഐകകണ്‌ഠേന ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മഹുവ മൊയ്ത്രയുടെ പെരുമാറ്റം ഒരു എംപി എന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നുവെന്നും അതിനാല്‍ അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ലെന്നും പറഞ്ഞാണ് സ്പീക്കര്‍ ഓം ബിര്‍ള റിപ്പോര്‍ട്ട് അംഗീകരിച്ചത്.

അംഗത്തെ പുറത്താക്കുന്നതിനു ശുപാര്‍ശ നല്‍കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂല്‍ അംഗം കല്യാണി ബാനര്‍ജി വാദിച്ചു. 405 പേജുള്ള റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം വേണമെന്നും ചര്‍ച്ച മാറ്റിവയ്ക്കണമെന്നും കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. എന്നാല്‍ സഭയുടെ അന്തസ്സു നിലനിര്‍ത്താന്‍ കടുത്ത നടപടി എടുക്കേണ്ടപ്പോള്‍ അത് എടുക്കുക തന്നെ വേണമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നിലപാട് എടുക്കുകയായിരുന്നു. മഹുവ മൊയ്ത്രയെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അധ്യക്ഷന്‍ അനുവദിച്ചില്ല. മഹവുയ്ക്കു സമിതിക്കു മുമ്പാകെ സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്ന് ഓം ബിര്‍ല പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനോടു വിയോജിച്ചു.