മാനനഷ്ടത്തിന് 1 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച തമിഴ് സിനിമാ നടൻ മൻസൂർ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. മദ്രാസ് ഹൈക്കോടതിയാണ് താരത്തിന് പിഴ ചുമത്തിയത്. സിനിമ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവർക്കെതിരേയാണ് മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്.
|
കോടതി കേസ് തള്ളുകയായിരുന്നു. പിഴത്തുക അഡയാർ കാൻസർ സെന്ററിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. പ്രശസ്തിക്കുവേണ്ടിയാണ് താരം കോടതിയെ സമീപിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹമാധ്യമമായ എക്സിലൂടെ തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നും ഇതിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂർ കോടതിയെ സമീപിച്ചത്.
മൻസൂർ അലിഖാൻ കൂടി ഭാഗമായ വിജയ് ചിത്രം ലിയോയുടെ പ്രസ് റിലീസിനിടെ തൃഷയ്ക്കെതിരേ താരം നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിനു പിന്നാലെ പരാമർശത്തെ നിശിതമായി വിമർശിച്ച തൃഷ ഇനി മൻസൂർ അലിഖാനൊപ്പം അഭിനയിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു. മൻസൂർ അലി ഖാൻ പ്രസ്താവനയിൽ തൃഷയോട് മാപ്പ് പറഞ്ഞതോടെ പ്രശ്നം അവസാനിച്ചുവെന്ന് കരുതിയെങ്കിലും മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൻസൂർ അലിഖാൻ കോടതിയെ സമീപിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





