പാരീസ്: പി.എസ്.ജിയിലെ വിടവാങ്ങാൽ മത്സരത്തിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് തലതാഴ്ത്തി മടക്കം. ടീം ജഴ്സിയിൽ തന്റെ അവസാന മത്സരത്തിനിറങ്ങിയ മെസ്സിയുടെ ജിഎസ്ജി, ലീഗ് വണ്ണിൽ ക്ലെർമണ്ട് ഫൂട്ടിനോട് താറ്റു. 3-2നായിരുന്നു പി.എസ്.ജിയുടെ തോൽവി. ജൊഹാൻ ഗസ്റ്റിൻ, മെഹ്ദി സെഫാനെ, ഗ്രെജോൺ ക്യയി എന്നിവരാണ് ക്ലെർമോണ്ടിനായി ഗോൾ നേടിയത്. സെർജിയോ റാമോസും കിലിയൻ എംബാപ്പെയുമായിരുന്നു പി.എസ്.ജിയുടെ ഗോൾ സ്‌കോറർമാർ.
|
രണ്ട് വർഷങ്ങൾക്ക് മുമ്പ് കാറ്റലോണിയൻ മണ്ണിൽനിന്ന് ഇറങ്ങിയപ്പോൾ യൂറോപ്യൻ ചാമ്പ്യൻമാരാവുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി മെസ്സിയെ സ്വന്തം ക്യാമ്പിലെത്തിച്ചത്. എന്നാൽ പാരീസിന്റെ മണ്ണിലേക്ക് ആ മോഹക്കപ്പ് കൊണ്ടുവരികയെന്ന സ്വപ്നം പൂവണിയാതെയാണ് മെസ്സിയുടെ മടക്കം.
സീസൺ അവസാനത്തോടെ മെസ്സി ക്ലബ്ബ് വിടുമെന്ന് പി.എസ്.ജി കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ നേരത്തെ വ്യക്തമാക്കിയതിനാൽ ഇന്ന് പുലർച്ചെ നടന്നത് ടീമിലെ മെസ്സിയുടെ അവസാന മത്സരമായിരുന്നു.
മെസ്സിയുടെ അടുത്ത ക്ലബ് ഏതെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സൂപ്പർ താരം സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന തരത്തിൽ നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ അദ്ദേഹത്തിന്റെ പിതാവ് തള്ളിയിരുന്നു. തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.


