30
Aug 2026
Sun
30 Aug 2026 Sun
ന്യൂയോർക്കിൽ വൺ വേൾഡ് വൺ ഹ്യുമാനിറ്റി സമ്മേളനത്തിൽ സംസാരിക്കുന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ന്യൂയോര്‍ക്ക്: മനുഷ്യര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും വിവിധ മതമാര്‍ഗ്ഗങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും വ്യക്തമാക്കി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ‘ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കില്‍, അയാള്‍ ഒരു ഹിന്ദുവായിരിക്കില്ല’ എന്ന് അദ്ദേഹം പ്രസ്താവിച്ചു. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ‘വണ്‍ വേള്‍ഡ് വണ്‍ ഹ്യുമാനിറ്റി’ (ഏക ലോകം ഏക മാനവികത) സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ‘മാനവികതയുടെ ഐക്യമാണ്’ ഭാരതത്തിന്റെ പരമ്പരാഗത ചിന്തയെന്നും കൂട്ടിച്ചേര്‍ത്തു. ‘ഭാരതത്തില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഹിന്ദു ചിന്തിച്ചാല്‍ അയാള്‍ ഹിന്ദുവല്ലാതെയാകും. സ്വയം ഹിന്ദുവെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ മാര്‍ഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും ഓരോ മനുഷ്യനും ആത്മാഭിമാനമുണ്ടെന്നും നിങ്ങള്‍ വിശ്വസിക്കണം. മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവുകളൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തെക്കുറിച്ച് ചോദിച്ച ഒരു കൂട്ടം മുസ്ലിങ്ങളുമായി മുന്‍പ് നടത്തിയ സംഭാഷണം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശം.

‘രാഷ്ട്രീയം സ്വാര്‍ത്ഥതയുടെ കളിയായി മാറി’

രാഷ്ട്രീയം ഇന്ന് സ്വാര്‍ത്ഥതയുടെ കളിയായി മാറിയിരിക്കുകയാണെന്ന് മോഹന്‍ ഭഗവത് വിമര്‍ശിച്ചു. ‘സംഘത്തില്‍ ഞങ്ങള്‍ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ, തിരിച്ച് ഒന്നും ആഗ്രഹിക്കുന്നില്ല’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പ്രസ്ഥാനത്തിലേക്ക് വരരുതെന്ന് ഞാന്‍ മറ്റുള്ളവരോട് വെറുതെ പറയുകയല്ല. സംഘത്തില്‍ ഞങ്ങള്‍ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ; തിരിച്ച് ഒന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പ്രചാരണ കാര്യങ്ങളില്‍ ഞങ്ങള്‍ ഏറെ പിന്നിലായിരിക്കുന്നത്… ഇന്നത്തെ രാഷ്ട്രീയം, പ്രത്യേകിച്ച് ജനാധിപത്യത്തില്‍, പൊതുജന അഭിപ്രായത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ശക്തമായ പൊതുജന അഭിപ്രായമുണ്ടെങ്കില്‍ ഒരു രാഷ്ട്രീയക്കാരനും അതിനെതിരെ പോകാന്‍ ധൈര്യപ്പെടില്ല. അതിനാല്‍, ഒരു പൊതു നിശ്ചയമെടുത്ത് പ്രാദേശിക തലത്തില്‍ നിന്ന് തന്നെ ഇത്തരം സമൂഹങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

ALSO READ: രാജസ്ഥാന്‍: രാത്രി ബഹളംവച്ച RSS ക്യാംപ് അക്രമിച്ചത് മുസ്ലിംകളെന്ന് വ്യാജപ്രചാരണം; അറസ്റ്റിലായത് നസിബ് സിങ് ചൗധരിയും മകന്‍ ഭീഷ്മ സിങ്ങും

തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ അന്തരീക്ഷവും ഐക്യവും സൃഷ്ടിച്ച് സംവാദങ്ങള്‍ തുടരണമെന്നും, അതിലൂടെ ആളുകളെ ബന്ധിപ്പിച്ച് മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1996-ലെ ചര്‍ഖി ദാദ്രി വിമാനാപകടം ഓര്‍മ്മിപ്പിച്ചു

1996-ല്‍ ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലുണ്ടായ വിമാനാപകടത്തിന് ശേഷം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മോഹന്‍ ഭഗവത് പ്രസംഗത്തില്‍ സ്മരിച്ചു.’ഹരിയാനയിലെ ദാദ്രി എന്ന സ്ഥലത്ത് രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ടും അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളായിരുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. ആ അപകടത്തിന് ശേഷം ഞങ്ങളുടെ സ്വയംസേവകരാണ് അവിടെ ആദ്യമെത്തി സേവനമനുഷ്ഠിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ സഹായിച്ചു. ബാക്കിയെല്ലാവരും മരിച്ചിരുന്നു.

മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും ബന്ധുക്കള്‍ എത്തിയപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സൗകര്യമൊരുക്കാനും അവരെ തിരിച്ചറിയാന്‍ സഹായിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഇവര്‍ മുസ്ലിങ്ങളാണെന്ന് ഞങ്ങള്‍ ആ നിമിഷത്തില്‍ ചിന്തിച്ചിട്ടേയില്ല,’ അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാലാണ് ഞങ്ങള്‍ക്ക് ഇത് ചെയ്യാന്‍ സാധിച്ചത്. തിരിച്ച് ഒന്നും ആഗ്രഹിക്കാത്തതിനാല്‍ ഞങ്ങള്‍ ഇത് പരസ്യപ്പെടുത്തി പ്രശസ്തി നേടിയില്ല.

തെറ്റായ പ്രചാരണങ്ങള്‍ കൊണ്ട് ഒരുപാട് ധാരണകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മളെ ഉള്ളില്‍ തട്ടി അടുത്ത് അറിയുമ്പോള്‍ അത്തരം തെറ്റായ പ്രചാരണങ്ങളെല്ലാം അപ്രത്യക്ഷമാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരന്തര പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘മനുഷ്യത്വത്തിന്റെ ഐക്യമെന്നത് ഭാരതത്തിന്റെ പരമ്പരാഗത ചിന്തയാണ്. സ്വാതന്ത്ര്യത്തിന് ശേഷം നമുക്ക് ലഭിച്ച ഭരണഘടനയും ഇത് അടിവരയിടുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലൂടെ മാത്രം ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകില്ല. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയം ഇപ്പോള്‍ സ്വാര്‍ത്ഥതയുടെ കളിയായി മാറിയിരിക്കുന്നു. ‘ഞാന്‍’, ‘എന്റേത്’ എന്ന് ചിന്തിക്കുന്നിടത്ത് പരിഹാരമില്ല, ‘നമ്മള്‍’, ‘നമ്മുടേത്’ എന്ന് ചിന്തിക്കുന്നിടത്താണ് പരിഹാരം. അതിനാല്‍ സമൂഹത്തില്‍ നിന്ന് തന്നെ മാറ്റങ്ങള്‍ തുടങ്ങണം,’ ഭഗവത് വ്യക്തമാക്കി.

‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ തത്ത്വചിന്തയെ പരാമര്‍ശിച്ച അദ്ദേഹം, മതങ്ങള്‍ വ്യത്യസ്തമാണെങ്കിലും മാനവികത ഒന്നാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു. സത്യം ഒന്നാണെന്നും അതിനെ ആളുകള്‍ വിവിധ രീതികളില്‍ വിവരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് നടത്തുന്ന ആഗോള പര്യടനത്തിന്റെ ആദ്യ ഘട്ടമായാണ് മോഹന്‍ ഭഗവത് ന്യൂയോര്‍ക്കിലെത്തിയത്.

Tags: Mohan Bhagwat, RSS, Mohan Bhagwat New York speech, RSS centenary tour, Hindu Muslim unity, Vasudhaiva Kutumbakam, Sangh Parivar, RSS outreach US, Hindutva, RSS Charkhi Dadri service, Indian politics

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക