24
Sep 2025
Fri
24 Sep 2025 Fri
Visakhapatnam information leake

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ബിഹാര്‍ മുന്‍ അധ്യക്ഷന്‍ മെഹബൂബ് ആലം നദ്വിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തിടെ ഒമാനില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു 39 വയസ്സുള്ള നദ്വി. കതിഹാര്‍ ജില്ലയിലെ ഹസ്സന്‍ഗഞ്ച് സ്വദേശിയായ ഇദ്ദേഹം ജാമിയ മില്ലിയ ഇസ്ലാമിയയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ്. 2016-17 കാലഘട്ടത്തില്‍ ഇദ്ദേഹം ബിഹാര്‍ പിഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

ഒമാനില്‍ നിന്നെത്തിയ ശേഷം കിഷന്‍ഗഞ്ചിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു നദ്വിയെന്ന് പോലീസ് അറിയിച്ചു. 2022-ല്‍ രജിസ്റ്റര്‍ ചെയ്ത ഫുല്‍വാരി ഷെരിഫ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പിഎഫ്ഐ അംഗങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും ആയുധ പരിശീലനം നല്‍കുകയും വര്‍ഗീയ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായും പോലീസ് ആരോപിക്കുന്നു.

സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങളില്‍ നദ്വി സജീവമായിരുന്നെന്നും യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇദ്ദേഹമെന്നും എന്‍ഐഎ സംശയിക്കുന്നു. എന്‍ഐഎ സംഘം നദ്വിയെ ചോദ്യം ചെയ്തു വരികയാണ്. കിഷന്‍ഗഞ്ചിലും സമീപ പ്രദേശങ്ങളിലും റെയ്ഡുകള്‍ തുടരുകയാണ്. ഈ കേസില്‍ 26 പേരെ പ്രതിചേര്‍ത്തിരുന്നു, ഇതില്‍ 22 പേര്‍ ഇപ്പോഴും ഒളിവിലാണ്.