21
Jun 2023
Sun
21 Jun 2023 Sun

മുംബൈ: കരയാതിരിക്കാനായി നവജാതശിശുവിന്റെ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ച് നഴ്സ്. മുംബൈ ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാബ്ലയുടെ ആൺകുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്റർ ഒട്ടിച്ചത്. മൂന്നുദിവസം മാത്രം പ്രായമായ കുഞ്ഞ് കരയാതിരിക്കാനാണ് നഴ്സ് ഈ ക്രൂരത ചെയ്തത്. ഇതേതുടർന്ന് നഴ്സിനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവിച്ച ഉടനെ കുഞ്ഞിന് മഞ്ഞപ്പിത്തം പിടിപെട്ടതിനാൽ ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) ചികിത്സയിലായിരുന്നു. രാത്രി മുലപ്പാൽ നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്കു വന്ന പ്രിയ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചത് കണ്ടു. മുലപ്പാൽ നൽകണമെന്നും പ്ലാസ്റ്റർ നീക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നഴ്സ് അനുവദിച്ചില്ല. അടുത്തദിവസം രാവിലെ എട്ടിനുവന്ന് മുലപ്പാൽ നൽകാനായിരുന്നു നിർദേശം.

രണ്ടു മണിക്കൂർ ഇടവിട്ട് മുലപ്പാൽ നൽകണമെന്ന് ഡോക്ടർ പറഞ്ഞതാണെന്ന് അറിയിച്ചിട്ടും നഴ്സ് കൂട്ടാക്കിയില്ല. രാത്രി ഒരു മണിയോടെ പ്രിയ വീണ്ടും ഇവിടെ എത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയിരുന്നില്ല. മറ്റുചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേരീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു.

വിവരം മുംബൈ കോർപ്പറേഷൻ കൗൺസിലർ ജാഗൃതി പാട്ടീലിനെ അറിയിച്ചു. അവർ എത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റർ മാറ്റുകയായിരുന്നു. കോർപ്പറേറ്റർ നൽകിയ പരാതിയിലാണ് ആശുപത്രി അധികാരികൾ നഴ്സിനെതിരെ നടപടി എടുത്തത്. സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.