
പി കെ നിയാസ് എഴുതുന്നു
![]() |
|
കെ കെ നായരും കെ കെ മുഹമ്മദും തമ്മിൽ എന്താണ് ബന്ധം? രണ്ടുപേരും മലയാളികളാണ് എന്നതിനൊപ്പം സംഘപരിവാറിന് കഞ്ഞി വെച്ചവരുമാണ്. ബാബരി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് തൽസ്ഥാനത്ത് രാമ ക്ഷേത്രം പണിയാനുള്ള പദ്ധതിയാണ് കണ്ടംകുളം കൃഷ്ണകുമാർ കരുണാകരൻ നായർ എന്ന കെ.കെ.നായർ ‘ശിലാന്യാസം’ നടത്തി വിജയിപ്പിച്ചതെങ്കിൽ, ബാബരിക്ക് പുറമേ വാരണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ് ഗാഹ് മസ്ജിദും സംഘപരിവാറിന് തീറെഴുതി കൊടുക്കാനുള്ള ഗൂഢ പദ്ധതിക്കാണ് കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ് എന്ന കെ കെ മുഹമ്മദ് അരങ്ങൊരുക്കുന്നത്.
1949ൽ ബാബറി മസ്ജിദിനുള്ളിൽ രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് കെ. കെ. നായർ എന്ന മലയാളിയായിരുന്നു. ഹിന്ദു-മുസ്‌ലിം കലാപങ്ങൾ, ബാബരി മസ്ജിദ് തകർക്കപ്പെട്ടത്, പള്ളി നിലനിന്ന സ്ഥലം പരമോന്നത കോടതി ഹിന്ദുക്കൾക്ക് സമ്മാനിച്ചത്, അവിടെ അന്യായമായി രാമക്ഷേത്രം നിർമിച്ചത് തുടങ്ങി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരറുത്ത സകല പ്രവർത്തനങ്ങൾക്കും കാരണക്കാരനാണ് 1907ൽ ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച് 1977ൽ മരിച്ച കെ.കെ.നായർ.
ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന നായർ 1947ൽ ജോലിയുടെ ഭാഗമായി യു പിയിലെ ഗോണ്ടയിൽ എത്തിയത് മുതൽ ഹിന്ദുത്വ ആശങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ബൽറാംപൂർ ഭരണാധികാരി മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് നാഥ് എന്നിവരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതോടെ ഇത് ശക്തിപ്പെട്ടു. ‘വിദേശാധിപത്യത്തിൽ നശിപ്പിക്കപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങൾ തിരികെ പിടിക്കണ’ മെന്ന വി.ഡി സർവർക്കറുടെ ആശയം നടപ്പാക്കൽ ആയിരുന്നു ആദ്യ പടി.
1949ജൂൺ ഒന്നിന് ഫൈസാബാദിൻറെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്ട്രേ റ്റുമായി നിയമിതനായ കെ.കെ നായർ, സുഹൃത്തും ഫൈസാബാദ് സിറ്റി മജിസ്ട്രേട്ടുമായ ഗുരു ദത്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് 1949 ഡിസംബർ 22 ന് ബാബറി മസ്ജിദിനുള്ളിൽ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
അയോധ്യ ഉറങ്ങുകയായിരുന്ന ആ രാത്രി, രാമവിഗ്രഹവുമായെത്തിയവരെ നായർ അനുഗമിച്ചു എന്നു വരെ റിപ്പോർട്ടുകളുണ്ട്. പള്ളിയുടെ സമ്പൂർണ നിയന്ത്രണം വർഗീയവാദികൾ ഏറ്റെടുത്ത ശേഷം മാത്രമാണ് അങ്ങേയറ്റം പ്രകോപനപരമായ ഈ നടപടി ലഖ്‌നോവിലെ മേലധികാരകിളെ നായർ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ഭജന ആലപിച്ചിരുന്നത് കെ.കെ.നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിലായിരുന്നു!
വിഗ്രഹം നീക്കം ചെയാനും ഹിന്ദുക്കളെ അവിടെനിന്ന് ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും നൽകിയ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച നായർ, സ്വന്തം നിലക്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. രാമ വിഗ്രഹത്തിന് ദൈനംദിന പൂജാ കർമ്മങ്ങൾ നിർവഹിക്കാനായി സ്ഥിരം പുരോഹിതനെ നിയമിക്കാനും അയാളുടെ ശമ്പളം സ്റ്റേറ്റ് നൽകണമെന്നുമായിരുന്നു ഉത്തരവ്! ഇതിനു പുറമെ, ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ റിസീവർ ഭരണത്തിലാക്കുകയും ചെയ്തു.
നെഹ്റുവിന്റെ ഉത്തരവിനെ തുടർന്ന് നായരെ സസ്പെൻഡ് ചെയ്തെങ്കിലും കോടതിയെ സമീപിച്ച് അദ്ദേഹം സർവീസിൽ തിരികെ കയറി. കെ.കെ നായരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ രാമവിഗ്രഹം സ്ഥാപിക്കാനാകുമായിരുന്നില്ലെന്ന് നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1952ൽ ഹിന്ദു മഹാസഭ സ്ഥാനാർഥിയായി ശകുന്തള നായർ ഗോണ്ട മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും 1962ൽ ജനസംഘം ടിക്കറ്റിൽ കെ. കെ. നായർ യുപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ബഹ്റെയ്ച്ച് മണ്ഡലത്തിൽ നിന്ന് ജനസംഘം സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും ജയിക്കുകയുണ്ടായി നായർ.
ബാബരി മസ്ജിദിന് പുറമേ കാശിലെയും മഥുരയിലെയും പള്ളികൾ കൂടി സംഘപരിവാറിന്റെ ഉള്ളം കയ്യിൽ വച്ചുകൊടുക്കാൻ ഓവർടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ് കെ കെ മുഹമ്മദ്. അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ കോംപ്ലക്‌സും മുസ്ലീങ്ങൾ വിട്ടുകൊടുക്കണമെന്നാണ് മംഗലൂരു ലിറ്റ് ഫെസ്റ്റിവലിലെ ‘എക്‌സ്‌കവേറ്റിംഗ് ട്രൂത്ത്’ എന്ന സെഷനിൽ പങ്കെടുത്ത് കെ.കെ. മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ ഉപദേശം.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തിൽ താനും ഉൾപ്പെട്ടിരുന്നുവെന്ന നുണ എഴുന്നള്ളിച്ചയാളാണ് ഇദ്ദേഹം. ബാബരി മസ്ജിദിന്റെ അടിയിൽ വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ കണ്ടെത്തിയിരുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിൽ കെ കെ മുഹമ്മദ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ബി ബി ലാലിന്റെ ഉൽഖനനത്തിൽ തൂണുകളോ തൂണുകളുടെ തറകളോ കണ്ടെത്തിയെന്ന വാദം തെറ്റാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഒരു റിപോർട്ടിലും ഇതേക്കുറിച്ച് പറയുന്നില്ല
എ എസ് ഐ പ്രസിദ്ധീകരിച്ച ബി ബി ലാലിന്റെ റിപോർട്ടിലാവട്ടെ, കെ കെ മുഹമ്മദിന്റെ പേര് പോലും പരാമർശിക്കുന്നില്ല.
ഉൽഖനനം നടന്നത് 1976 മുതൽ 1979വരെയുള്ള വർഷങ്ങളിലാണ്. 1975ൽ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ് 1976-77ലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് പുരാവസ്തു ഗവേഷണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്. 1978ൽ റിസർച്ച് അസിസ്റ്റന്റ് ആയി നിയമിതനായ അദ്ദേഹം 1979ലാണ് ഈ പദവിയിൽ സ്ഥിരപ്പെട്ടത്. ചരിത്ര ഡിപാർട്ട്‌മെന്റിലെ പുരാവസ്തു വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റായി നിയമിതനായ അദ്ദേഹം ക്രമേണ അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായി മാറി. 1988 വരെ ഈ പദവിയിൽ ഉണ്ടായിരുന്ന കെ കെ മുഹമ്മദ് തുടർന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ എത്തിയത്.
1976 മുതൽ 79വരെ നടന്ന ബി ബി ലാലിന്റെ ഉൽഖനന സംഘത്തിൽ അദ്ദേഹം എങ്ങനെയാണ് അംഗമാവുക? ഉൽഖനന സമയത്ത് അദ്ദേഹം സംഭവ സ്ഥലം സന്ദർശിച്ചിരിക്കാനിടയുള്ള ഏക സാധ്യത വിദ്യാർഥിയെന്ന നിലയിൽ പ്രാക്ടിക്കലിന്റെ ഭാഗമായി ആയിരിക്കും. അത് മൂന്നോ നാലോ ദിവസത്തേക്കു മാത്രമുള്ളതാണ്. അതിനാൽ, ബി ബി ലാലിന്റെ സംഘത്തിലെ ഏക മുസ്ലിം അംഗമായിരുന്നു താൻ എന്ന അദ്ദേഹത്തിന്റെ വാദം നുണയാണ്.
സർവേ പൂർത്തിയാക്കി ബി ബി ലാൽ റിപ്പോർട്ടും സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാണ് ‘വിവാദ ഭൂമിയിൽ ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിരുന്നു’ എന്ന വെളിപ്പെടുത്തൽ കെ കെ മുഹമ്മദ് നടത്തുന്നത്. എന്നാൽ, അവശിഷ്ടങ്ങൾ പരിശോധിച്ച ആർക്കിയോളജിക്കൽ സർവ്വേയിലെ മറ്റു ചില വിദഗ്ധർ പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകൾ ഹൈന്ദവ ക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എന്നായിരുന്നു.
അയോധ്യയിലെ തർക്കമന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്ത് എ.ഡി. 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള ‘പൂർണ കലശം’ കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതാണ് തെളിവെന്നും ‘മാതൃഭൂമി ബുക്‌സ്’ പ്രസിദ്ധീകരിച്ച ‘ഞാനെന്ന ഭാരതീയൻ’ എന്ന ഇദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. കേരളീയർ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ ജനങ്ങളും വായിക്കേണ്ടതാണ് ഈ ആത്മകഥയെന്ന സർട്ടിഫിക്കറ്റ് നൽകിയതാവട്ടെ, സംഘപരിവാരത്തിന്റെ കണ്ണിലെ കൃഷ്ണമണിയായ ഹമീദ് ചേന്നമംഗല്ലൂരും.
കെ കെ നായർ ആരംഭിച്ച ഗൂഢ പദ്ധതിയുടെ പൂർത്തീകരണത്തിന് പരിശ്രമിക്കുന്ന കെ കെ മുഹമ്മദിനെ സംഘപരിവാർ കൊണ്ടു നടക്കുന്നുണ്ട്. ഇദ്ദേഹം മലയാളത്തിൽ മൊഴിയുന്നത് ക്ഷണ നേരം കൊണ്ടാണ് സംഘപരിവാർ പ്രൊഫൈലിലൂടെ ഇന്ത്യയൊട്ടുക്കും വ്യാപിക്കുന്നത്. 2019ൽ നാഗ്പൂരിൽ ആർ എസ് എസ് സ്ഥാപകൻ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരം സന്ദർശിച്ച് തന്റെ ഐക്യദാർഢ്യം കെ കെ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നല്ലോ.