|
അഹമ്മദാബാദ്: അപരാജിത കുതിപ്പിന് തുടർന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തടഞ്ഞു സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ്. RCB യെ നാലു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു-174/6.
വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാള്‍ 30 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്‌മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു. 8 പന്തില്‍ 16 റണ്‍സുമായി റൊവ്മാന്‍ പവല്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ആര്‍സിബിക്ക് ബാറ്റിങ്ങില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും റണ്ണൊഴുക്ക് ഒരു പരിധിവരെ തടയാന്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ക്കു സാധിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 37 റണ്‍സാണ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയും വിരാട് കോഹ് ലിയും കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേയിലെ രണ്ട് ഓവറുകളിലും വിക്കറ്റ് കിട്ടാതിരുന്ന ട്രെന്റ് ബോള്‍ട്ട് മൂന്നാം ഓവറിലാണു ലക്ഷ്യം കണ്ടത്.
6 ന് രണ്ട് എന്ന നിലയില്‍ നിന്ന് 97 എന്ന സുരക്ഷിത സ്‌കോറിലേക്ക് കാമറൂണ്‍ ഗ്രീനും രജത് പടിദാര്‍ സഖ്യം ടീമിനെ എത്തിച്ചു. എന്നാല്‍ അശ്വിന്റെ 13മത്തെ ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഗ്രീനും(21 പന്തില്‍ 27) അക്കൗണ്ട് തുറക്കാനാകാതെ മാക്സ്വെല്ലും മടങ്ങി. 97 ന് നാല് എന്ന നിലയിലായി ബംഗളൂരു. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബംഗളൂരു രജത് പടിദാറും പുറത്തായതോടെ സമ്മര്‍ദത്തിലായി. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീട് ലോമറും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. 19 മത്തെ ഓവറില്‍ സ്‌കോര്‍ 154 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനെ(13 പന്തില്‍ 11) ആവേശ് ഖാന്‍ പുറത്താക്കി. അതേ ഓവറില്‍ തന്നെ 17 പന്തില്‍ 32 റണ്‍സെടുത്ത ലോമറും പുറത്തായി. 159 ന് 7 എന്ന നിലയിലായ ബംഗളൂരുവിനായി സ്വപ്നില്‍(9),കരണ്‍ ശര്‍മ(5) എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.


