തിരുവനന്തപുരം: സിപിഐഎമ്മിൽ ഇപ്പോൾ നടക്കുന്ന കൊട്ടാര വിപ്ലവത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള ഉപജാപക സംഘമാണെന്നും മന്ത്രിസഭയിലെ ഒരു ഉന്നതൻകൂടി ആ സംഘത്തിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൈകാതെ ആ മന്ത്രിയുടെ പേര് പുറത്തുവരുമെന്നും വി ഡി സതീശൻ പറഞ്ഞു. ഒരുപാട് രഹസ്യങ്ങൾ അറിയാവുന്നവർ ആയതുകൊണ്ടാണ് അജിത്കുമാറിനെയും ശശിയേയും അവരുടെ സ്ഥാനങ്ങളിൽനിന്ന് മാറ്റാത്തത്. പാർട്ടിക്കൊന്നും ഇതിൽ റോളില്ലെന്നും സതീശൻ ആരോപിച്ചു.
|
മുഖ്യമന്ത്രി പറഞ്ഞിട്ടല്ല എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ, ഇന്റലിജൻസ് റിപോർട്ട് കിട്ടിയ ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഒരു വിശദീകരണമെങ്കിലും തേടിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ മൂന്ന് വർഷമായി തൃശൂരിൽ സന്ദർശനം നടത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഇപ്പോൾ അതെല്ലാം പോയി. മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി എം ആർ അജിത് കുമാർ അദ്ദേഹത്തെ കാണുകയും ചെയ്തു.
പാർട്ടിയുമായി ബന്ധമില്ലെന്നാണ് അവരുടെ നേതാക്കൾ പറയുന്നത്. സിപിഐഎമ്മിന് ഇതിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള പിണറായി വിജയനാണ് അജിത് കുമാറിനെ വിട്ടത്. കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെടുന്നതിനും കേന്ദ്രത്തെ സ്വാധീനിക്കുന്നതിനും നേരത്തെ തന്നെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. ലോക്‌നാഥ് ബെഹ്റ ഡിജിപി ആയിരുന്നപ്പോൾ അദ്ദേഹത്തിനുള്ള ഡൽഹിയിലുള്ള ബന്ധം പിണറായി വിജയൻ ഉപയോഗിച്ചിട്ടുണ്ട്.
ശ്രീ എമ്മുമായി മുഖ്യമന്ത്രി നേരിട്ടാണ് കൂടിക്കാഴ്ച നടത്തിയത്, മാസ്കോട്ട് ഹോട്ടലിൽ വെച്ച്. ഇത് നിയമസഭയിൽ താൻ മുഖ്യമന്ത്രിക്ക് നേരെ വിരൽചൂണ്ടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. പുനർജനി കേസിൽ ഇ ഡി അന്വേഷണം നിലവിൽ നടക്കുന്നുണ്ട്. അതിന്റെ പരാതിക്കാരൻതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി വി അൻവറിന് മറുപടിയായി സതീശൻ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





