24
Jul 2024
Sat
24 Jul 2024 Sat
amebic meningoencephalitis

കോഴിക്കോട് ജില്ലയില്‍ ഭീതി പടര്‍ത്തി വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. (14 year old boy got infected amebic meningitis Kozhikode)സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടന്‍ തന്നെ കുട്ടി ചികിത്സ തേടിയിരുന്നു. അതുമൂലമാണ് ഗുരുതരനിലയിലേക്ക് പോകാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടി വീടിന് സമീപത്തുള്ള ഒരു കുളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുളിച്ചിരുന്നു. അവിടെ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. കുട്ടിയ്ക്ക് തലവേദന ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികള്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ ജീവനെടുത്ത് അപൂര്‍വ്വ ബാക്ടീരിയ; കോഴിക്കോട് 12 വയസ്സുകാരന്‍ മരിച്ചു

വ്യാഴാഴ്ച്ചയാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത്. ഫറോക് സ്വദേശി മൃദുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഫാറൂഖ് കോളജ് പരിസരത്തെ അച്ചന്‍കുളത്തില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്.

ദിവസങ്ങള്‍ക്കു മുമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയായ 13കാരിയും ഒരു മാസം മുമ്പ് മലപ്പുറം സ്വദേശിയായ അഞ്ച് വയസ്സുകാരിയും ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയ്ക്ക് മൂന്നാറിലെ സ്വിമ്മിങ് പൂളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. മലപ്പുറത്തെ അഞ്ചുവയസ്സുകാരി ഫത്വ
വീടിന് സമീപത്തെ കടലുണ്ടി പുഴയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലിരിക്കെയാണ് ഫത്വ മരിച്ചത്.

ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തില്‍ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യത കുറവാണ്.