ദുർമന്ത്രവാദമാരോപിച്ച് സ്ത്രീകളടക്കം മൂന്നുപേരെ ഗ്രാമീണർ തല്ലിക്കൊന്നു. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. കൂട്ടക്കൊലപാതകുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ദാമ്പ സിങ്, ഭാര്യ ഗുരുബാരി സിങ്, സോമ്പാരി സിങ് എന്ന സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. മൂവരെയും കാണാതായി നാലുദിവസത്തിനു ശേഷമാണ് മലമ്പ്രദേശത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
|
ഭുവനേശ്വറിൽ ജോലി ചെയ്യുന്ന സോമ്പാരിയുടെ മൂത്ത മകൻ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. സോമ്പാരി ജോലി തേടി പോയെന്നായിരുന്നു നാട്ടുകാർ നൽകിയ മറുപടി. ഇതോടെ മകൻ പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴുണ്ടായ അപകടത്തിൽ ദാമ്പ സിങ്ങിന്റെ ഭാര്യായ ഗുരുബാരി സിങ്ങിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. കാഴ്ച നഷ്ടപ്പെട്ടത് മന്ത്രവാദത്തെ തുടർന്നാണ് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു, ഞായറാഴ്ച ഗ്രാമത്തിൽ ജന്മദിനപാർട്ടി സംഘടിപ്പിക്കുകയും ദാമ്പ സിങ് ഇതിൽ പങ്കെടുക്കുകയും ചെയ്തു. ഇവിടെ വച്ച് ഏതാനും യുവാക്കൾ മന്ത്രവാദത്തിന്റെ പേരിൽ ദാമ്പയെ ചോദ്യം ചെയ്യുകയും വഴക്കിനിടെ അദ്ദേഹത്തെ തല്ലിക്കൊല്ലുകയും ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച ഗുരുബാരിയെയും സോമ്പാരി സിങ്ങിനെയും യുവാക്കൾ കൊലപ്പെടുത്തി.
തുടർന്ന് മൃതദേഹങ്ങൾ സംഘം അഞ്ചുകിലോമീറ്റർ അകലെയുള്ള കാട്ടിൽ കൊണ്ടുപോയി തള്ളുകയും വിവരം രഹസ്യമാക്കി വയ്ക്കാൻ ഗ്രാമീണർ തീരുമാനമെടുക്കുകയും ചെയ്തു. മൂവരുടെയും തിരോധാനത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





