28
Feb 2023
Mon
28 Feb 2023 Mon

രണ്ടുമാസത്തിനിടെ രാജ്യത്ത് ചത്തത് 30 കടുവകള്‍.കന്‍ഹ, പന്ന, റന്തംബോര്‍, പെഞ്ച്, കോര്‍ബറ്റ്, സത്പുര, ഒറാങ്, കാശിരംഗ, സത്യമംഗലം സംരക്ഷണമേഖലകളിലായാണ് കടുവകള്‍ ചത്തത്. അതേസമയം സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും ജനുവരിക്കും മാര്‍ച്ചിനുമിടയിലായി കടുവകളുടെ മരണനിരക്ക് ഉയരാറുണ്ടെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുപ്പത് മരണങ്ങളില്‍ ഒമ്പത് കടുവകള്‍ ചത്തത് മധ്യപ്രദേശിലാണ്. മഹാരാഷ്ട്രയില്‍ ഏഴെണ്ണവും ചത്തു. കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയുടെ മരണനിരക്കും കൂടുമെന്ന് അതോറിറ്റി പറഞ്ഞു. കടുവകള്‍ തമ്മിലുള്ള അധിനിവേശ പോരാട്ടം നടക്കുന്ന കാലമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍.

കരുത്തരാണ് ഈ പോരാട്ടത്തില്‍ ജയിക്കുക. എതിരാളികള്‍ പലപ്പോഴും കൊല്ലപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ഷംതോറും ആറുശതമാനം വര്‍ധനവുണ്ടാകുന്നുണ്ട്. 12 വര്‍ഷമാണ് കടുവയുടെ ശരാശരി ആയുസ്സ്.