പത്തനംതിട്ട: വീട്ടമ്മയെ വെട്ടിക്കൊന്ന കുറ്റത്തിന് 17 വർഷത്തിനു ശേഷം 75കാരനായ ഭർത്താവിനെ പൊലീസ് പിടികൂടി. കോയിപ്രം രമാദേവിയെ കൊന്നകുറ്റത്തിനാണ് മുൻ പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് സി ആർ. ജനാർദനനെ പൊലീസ് അറസ്റ്റ് ചെയ്തത്.
|
രമാദേവിയുടെ മരണത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ജനാർദനൻ തന്നെയാണ് അവരെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 2006 മെയ് 26നാണ് രമാദേവിയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്ത് നിർമാണജോലികളിൽ ഏർപ്പെട്ടിരുന്ന തമിഴ്നാട് സ്വദേശിയായ ചുടലമുത്തു എന്നയാളാണ് പ്രതിയെന്ന് പൊലീസ് കരുതിയിരുന്നത്.
കൊലപാതകം നടന്നത് മുതൽ കാണാതായ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞവർഷമാണ് കേസിൽ നിർണായകമായ കണ്ടെത്തൽ പൊലീസ് നടത്തിയത്. ചുടലമുത്തുവിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പൊലീസ് തെങ്കാശിയിൽനിന്ന് കണ്ടെത്തിയതോടെയാണിത്. തുടർന്ന് ചുടലമുത്തുവിനെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് ജനാർദ്ദനൻ ആണെന്ന് പൊലീസിന് വ്യക്തമായതും ഇയാളെ പിടികൂടിയതും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





