06
Mar 2024
Fri
06 Mar 2024 Fri
2 sfi leaders surrenders before police over death of vet student sidharth

ബത്തേരി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥി(21)ന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയന്‍ പ്രസിഡന്റും കീഴടങ്ങി. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അരുണ്‍, എസ്എഫ്‌ഐ കോളേജ് യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. ഇവര്‍ക്കൊപ്പം മറ്റൊരു പ്രതികൂടി കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരു പ്രതിയായ പാലക്കാട് പട്ടാമ്പി ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ അഖിലിനെ (28) ബുധനാഴ്ച രാത്രി പാലക്കാട്ടുനിന്ന് പിടികൂടിയിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അഖിലിനെ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. വ്യാഴാഴ്ച കല്‍പ്പറ്റയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

എസ്എഫ്‌ഐ യൂനിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ് അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആര്‍.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ എട്ട് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. സിദ്ധാര്‍ഥ് ഭക്ഷണം കഴിച്ചിട്ട് മൂന്നുദിവസമായെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടെന്നും മകനെ കൊലപ്പെടുത്തിയതാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും വിദ്യാര്‍ഥിയുടെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു. വാലെന്റൈന്‍സ് ഡേ ദിനാചരണത്തിനിടെ സീനിയര്‍ വിദ്യാര്‍ഥിനികളുമായി ഡാന്‍സ് ചെയ്തതിനാണ് സിദ്ധാര്‍ഥിന് ക്രൂരമര്‍ദ്ദനമേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക