02
Mar 2024
Sun
02 Mar 2024 Sun

ജിദ്ദ: അധികാരം നേടാനും നിലനിറുത്താനുമുള്ള കുറുക്കുവഴിയായി വർഗീയത മാറിയെന്ന് സാമൂഹിക പ്രവർത്തകനും ആക്ററിവിസ്റ്റുമായ റാസിക് റഹീം ഈരാറ്റുപേട്ട പ്രസ്താവിച്ചു. കേരളത്തിൽപോലും നിരന്തരമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തിപ്പെടുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് പൂഞ്ഞാറിൽ ക്രിസ്ത്യൻ പുരോഹിതനെ മുസ്ലിം കുട്ടികൾ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചു എന്ന വ്യാജ വാർത്തക്ക് കിട്ടിയ സ്വീകാര്യത. ജിദ്ദ ജംഇയ്യത്തുൽ അൻസാർ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസ പോലുള്ള ക്രിസ്ത്യൻ വർഗീയ സംഘടന ഉയർത്തിയ വിഷയത്തെ വസ്തുതകൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഏറ്റെടുത്ത് വക്കാലത്ത് പറഞ്ഞത്. അതേ സമയം പന്ത്രണ്ട് മണിക്ക് നടന്ന സംഭവത്തിൽ കൂട്ടമണിയടിച്ച് ആളെ കൂട്ടിയത് വൈകുന്നേരം അഞ്ചുമണിക്കാണ്.

അവിടുത്തെ സിസിറ്റിവി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെ സ്കൂൾ വിദ്യാർഥികൾക്കു നേരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലിട്ട പോലീസ് നടപടി ഗുരുതരമായ വീഴ്ചയാണ്. ഈ വീഴ്ചകളെയെല്ലാം മറച്ചുപിടിച്ചു കൊണ്ടാണ് കുട്ടികൾ മുസ്ലിങ്ങളാണ് എന്ന ഒറ്റക്കാരണത്താൽ വർഗീയ കാർഡിറക്കി കുളം കലക്കാൻ സി.പി.എം പോലും ശ്രമിക്കുന്നതും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഇസ്മായിൽ വേങ്ങര അധ്യക്ഷത വഹിച്ചു. അൻവർ വടക്കാങ്ങര സ്വാഗതവും ഇസ്ഹാ്ഖ് പറപ്പൂര്‍ നന്ദിയും പറഞ്ഞു. മനാഫ് ഐക്കരപ്പടി ഖിറാഅത്ത്‌ നടത്തി.