15
Jul 2026
Tue
15 Jul 2026 Tue
UAE warns missile threat and ask public to seek shelter

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ 1,340 ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തതായി വിദേശകാര്യ മന്ത്രാലയം (MEA) പാര്‍ലമെന്റിനെ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യുനൈറ്റഡ് അറബ് എമിറേറ്റിലാണ് (യു.എ.ഇ) 511 കേസുകള്‍. സൗദി അറേബ്യ (354), കുവൈറ്റ് (162), ഒമാന്‍ (146), ബഹ്‌റൈന്‍ (101), ഖത്തര്‍ (66) എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023-നും 2025-നും ഇടയില്‍ വിദേശത്ത് ആകെ 1,900-ലധികം ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായാണ് മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 70 ശതമാനത്തിലധികവും ജി.സി.സി (GCC) രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലേഷ്യ (131), യു.എസ് (62) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഇറ്റലി, കാനഡ, യുകെ എന്നിവിടങ്ങളില്‍ ഈ മൂന്ന് വര്‍ഷ കാലയളവില്‍ 30-ലധികം കേസുകള്‍ വീതം രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഏകദേശം ഒരു കോടിയോളം ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്.

നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ കോണ്‍ഗ്രസ് എം.പിമാരായ സത്പാല്‍ ബ്രഹ്‌മചാരി, ജയ് പ്രകാശ് എന്നിവര്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഈ വിവരങ്ങള്‍ ലോക്‌സഭയില്‍ വച്ചത്.

മുമ്പ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവുണ്ടായതായാണ് കാണുന്നത്. 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 4,005 ഇന്ത്യക്കാര്‍ വിദേശത്ത് ആത്മഹത്യ ചെയ്തതായി 2022-ല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പ്രവാസി സുരക്ഷയും ആനുകൂല്യങ്ങളും

ആത്മഹത്യകള്‍ വര്‍ധിക്കാനുള്ള കൃത്യമായ കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാന്‍ ഭാരതീയ പ്രവാസി ബീമാ യോജന (PBBY) ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇ.സി.ആര്‍ (ECR) വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായ ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസി ബീമാ യോജന. രണ്ട് വര്‍ഷത്തേക്ക് 275 രൂപ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 375 രൂപ എന്ന കുറഞ്ഞ പ്രീമിയത്തില്‍, അപകടമരണമോ സ്ഥിരമായ വൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

സ്വാഭാവിക മരണം, ജോലിസ്ഥലത്തെ അപകടങ്ങള്‍, ആത്മഹത്യ, കുറ്റകൃത്യങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിങ്ങനെ മരണകാരണങ്ങള്‍ തരംതിരിച്ചുള്ള കണക്കുകളും മന്ത്രാലയം സമര്‍പ്പിച്ചു.

ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങള്‍ മൂലമുള്ള മരണങ്ങളിലും ജി.സി.സി രാജ്യങ്ങളാണ് മുന്നില്‍. സൗദി അറേബ്യയില്‍ 182 കേസുകളും യു.എ.ഇയില്‍ 128 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ കാനഡ (40), മാലദ്വീപ് (13), സിംഗപ്പൂര്‍ (32), യു.എസ് (46) എന്നീ രാജ്യങ്ങളിലും നിരവധി ഇന്ത്യക്കാര്‍ക്ക് ജോലിസ്ഥലത്തെ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിവിധ കാരണങ്ങളാല്‍ വിദേശത്ത് ജീവന്‍ പൊലിഞ്ഞ ആകെ ഇന്ത്യക്കാരുടെ എണ്ണം 39,000 കടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1340 Indians die by suicide across Gulf in three years

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക