25
May 2024
Sat
25 May 2024 Sat
private hajj 2024 visa stamping

കോഴിക്കോട്: കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് വൈകുന്നതായി റിപോര്‍ട്ട്. ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്. ( Visa stamping for private Haj pilgrims delayed; Around 7000 people are in crisis )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രാ തീയതി ആയിട്ടും മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ നേരത്തേ നിശ്ചയിച്ച തീയതികള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍. കേരളത്തിനകത്തും പുറത്തും രജിസ്ട്രേഷനുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര ചെയ്യുന്ന ഏഴായിരത്തോളം ഹാജിമാരുടെ വിസാ സ്റ്റാമ്പിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല.

നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാര്‍ച്ച് ഒന്നിനു തന്നെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനും മുഥവ്വിഫ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഹജ്ജ് വിസ അടിക്കുന്നതിന് മുഥവ്വിഫ് ബുക്കിംഗ് നിര്‍ബന്ധമാണ്.

ഈ ആവശ്യത്തിനും സൗദിയിലെ താമസ സൗകര്യത്തിനും യാത്രകള്‍ക്കും മറ്റും പണമയക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച് ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പണമയക്കുന്ന രീതി പ്രയാസം സൃഷ്ടിച്ചതായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസങ്ങളില്‍ സൗദിയിലെ അക്കൗണ്ടുകളില്‍ പണം ലഭിച്ചിരുന്ന സ്ഥാനത്ത്
പത്ത് ദിവസമായിട്ടും ലഭ്യമാകാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ യാത്ര പോകുന്നവരുടെ മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം പത്ത് മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ മുഴുവന്‍ പണവും നഷ്്ടപ്പെടുമെന്നാണ് ആശങ്ക. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്വരിതഗതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

ആദ്യ ഹജ്ജ് സംഘം മദീനയില്‍
first indian hajj team 2024

കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സംഘം വ്യാഴാഴ്ച്ച മദീനയില്‍ വിമാനമിറങ്ങി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 283 അംഗ ഇന്ത്യന്‍ തീര്‍ത്ഥാട സംഘത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഉജ്വല സ്വീകരണം.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മെയ് 26നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന്ത്. ഇതില്‍ 1,40,20 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.