വയനാട് അഞ്ചുകുന്നിൽ ബക്കറ്റിലെ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ മൂന്നു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച നാട്ടുവൈദ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിനെ(45)യും കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജി(68)നെയുമാണ് മനപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ ചുമത്തി പനമരം പോലീസ് അറസ്റ്റ് ചെയ്തത്. അൽത്താഫിന്റെ മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്.
|
ജൂൺ ഒൻപതിന് വൈകീട്ടാണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മുഹമ്മദ് അസാന് ഗുരുതരമായ പൊള്ളലേറ്റത്. കുട്ടിയെ ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ പിതാവ് കുട്ടിയെ നാട്ടുവൈദ്യനെ കാണിച്ചു ചികിത്സ നൽകുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിക്ക് നാട്ടുവൈദ്യചികിൽസയിൽ കുറവില്ലാതെ വന്നതോടെ ജൂൺ 18നു വീണ്ടും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിക്കുകയും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് കുട്ടി മരിച്ചു. ഇതോടെയാണ് കുഞ്ഞിന് ചികിൽസ നിഷേധിച്ചതിന് പിതാവിനെയും വൈദ്യനെയും അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





