മുണ്ടുടുത്തെത്തിയ വൃദ്ധന് പ്രവേശനം നിഷേധിച്ച ബംഗളുരുവിലെ ഷോപ്പിങ് മാൾ അടച്ചുപൂട്ടാൻ നിർദേശം നൽകി കർണാടക സർക്കാർ. ഒരാഴ്ചയ്ത്തേക്ക് മാൾ അടച്ചിടാനാണ് സർക്കാർ നിർദേശം.
|
നഗരവികസന മന്ത്രി ബൈരാത്തി സുരേഷ് ആണ് മാൾ 7 ദിവസത്തേക്ക് അടച്ചിടാനുള്ള ശിക്ഷാ നടപടി സ്വീകരിച്ചതായി നിയമസഭയെ അറിയിച്ചത്. ബുധനാഴ്ചയാണ് മുണ്ടുടുത്തെത്തിയ വൃദ്ധന് ഷോപ്പിങ് മാളിൽ പ്രവേശനം നിഷേധിച്ചത്. പരാതിയിൽ മാൾ ഉടമയ്ക്കും ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു കർഷകനായ ഫകീറാപ്പയും മകനും സിനിമ കാണാനായി മാളിലെത്തിയത്. ഇരുവരുടെയും കൈയിൽ സിനിമ കാണാനുള്ള ടിക്കറ്റ് ഉണ്ടായിട്ടും സെക്യൂരിറ്റി ജീവനക്കാരൻ മുണ്ടുടത്തിരിക്കുന്നതിനാൽ വൃദ്ധനെ കടത്തിവിടാനാവില്ലെന്ന് അറിയിച്ചു. മകൻ അപേക്ഷിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഇതു ചെവിക്കൊണ്ടില്ല.
ഹാവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബംഗളുരുവിൽ എത്തിയതായിരുന്നു ഫകീറാപ്പ. തുടർന്നാണ് ഇരുവരും സിനിമ കാണാൻ മാളിലെത്തിയത്. മുണ്ടുടുത്തെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നതാണ് മാളിലെ നിയമമെന്നും പാന്റ്സ് ധരിച്ചുവന്നാൽ കയറ്റാമെന്നും സെക്യൂരിറ്റി ഇരുവരോടും പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നതിനിടെയാണ് മാളിനെതിരേ നടപടി സ്വീകരിച്ച വിവരം മന്ത്രി നിയമസഭയെ അറിയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





