25
Sep 2024
Fri
25 Sep 2024 Fri
After the CBI took over the case, Mohammad Attur's family is hopeful

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐ ഏറ്റെടുത്തതോടെ വിവരങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം. CBIക്ക് വിടാന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയയെന്ന് മലപ്പുറം എസ്പി എസ് ശശിധരന്‍ അറിയിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെന്നുംം എസ്പി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസ് നിര്‍ബന്ധമായും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയത്. മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍, എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പിതാവിന് എന്ത് സംഭവിച്ചെന്നും ആരാണ് അദ്ദേഹത്തെ കൊണ്ടുപോയത് എന്നും അറിയാനുള്ള അവകാശം കുടുംബത്തിനുണ്ടെന്നും സത്യാവസ്ഥ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചിരുന്നു.

2023 ഓഗസ്റ്റ് 22നാണ് മാമിയെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.

മുഹമ്മദ് അട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാരവ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. 180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് പിവി അന്‍വര്‍ എംഎല്‍എ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോള്‍ എഡിജിപിക്കെതിരായ ആരോപണമുള്‍പ്പെടെയുള്ള പുതിയ സംഭവവികാസങ്ങളും അഭിഭാഷകന്‍ കോടതിയുടെ മുന്നിലെത്തിച്ചിട്ടുണ്ട്. കേസില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മാമിയുടെ മകള്‍ പറഞ്ഞു.

After the CBI took over the case, Mohammad Attur’s family is hopeful