കണ്ണൂരിൽ രണ്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർ പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രണ്ടാമൻ ഒളിവിൽ പേയി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ ആണ് അറസ്റ്റിലായത്. പോലീസ് കേസെടുത്തതിനു പിന്നാലെ മറ്റൊരു പ്രതിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് ഒളിവിൽ പോയി.
|
കഴിഞ്ഞ സമ്മേളനത്തിലാണ് രമേശനെയും സുഹൃത്ത് അനീഷിനെയും ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. ഞായർ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായ വിദ്യാർഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ഇവർ രമേശനെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഇയാളെ പോലീസിനു കൈമാറുകയും ചെയ്തു. ഇതിനിടെ കൂടുതൽ കുട്ടികൾ ഇയാൾക്കെതിരേ പീഡന പരാതി നൽകുകയായിരുന്നു.
അനീഷിന്റെ പീഡനത്തിനിരയായ വിദ്യാർഥികളും പോലീസിനു മൊഴി നൽകി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതൽ ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴി ചൈൽഡ് ലൈൻ പോലീസിന് കൈമാറി. ഇതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ അനീഷിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്. അതേസമയം ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം അറിയിച്ചു.


