ജയ്പൂര്‍: മക്കളുടെ പീഡനത്തില്‍ മനംമടുത്ത് രാജസ്ഥാനിൽ ആത്മഹത്യാ കുറിപ്പെഴുതി വച്ച് വൃദ്ധ ദമ്പതികൾ വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി.
|
രാജസ്ഥാനിലെ നഗ്വാറില്‍ ഇന്നലെയാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ ജലസംഭരണിയിൽ ചാടി ആത്മഹത്യ ചെയ്തത്.
ഇവർ എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സ്വത്തിനെച്ചൊല്ലി മിക്കപ്പോഴും കമിച്ചിരുന്ന മക്കള്‍ ഭക്ഷണം പോലും നല്‍കാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
നഗ്വാറിലെ കര്‍ണി കോളനിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. രാജേന്ദ്ര, സുനില്‍, മഞ്ജു, സുനിത എന്നിവരാണ് മക്കള്‍. ഇതിൽ ആൺമക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ നിരന്തരം മര്‍ദിച്ചിരുന്നതായി l ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മരുമക്കളായ രോഷ്‌നിയും അനിതയും കൊച്ചുമകന്‍ പ്രണവും ഉപദ്രവത്തിന് കൂട്ടുനിന്നു. സ്വത്ത് മക്കളുടെ പേരില്‍ എഴുതി നല്‍കണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും നല്‍കാതെയായിരുന്നു പീഡനം. പാത്രമെടുത്ത് ഭീക്ഷയാചിക്കാനാണ് സുനില്‍ പറഞ്ഞത് എന്നും കുറിപ്പിലുണ്ട്. ഭക്ഷണം നല്‍കില്ലെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപിച്ചു. ഉറങ്ങുമ്പോള്‍ മക്കള്‍ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ഇവര്‍ കത്തില്‍ പറയുന്നു.

രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടില്‍ എത്തി പരിശോധിക്കുമ്പോള്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മക്കൾക്ക് എതിരെ ആത്മഹത്യ പ്രേരണ ഉൾപെടെയുള്ള വകുപ്പുകൾ ചുമത്തും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Elderly couple commit suicide in Rajasthan, alleging harassment by children





