|
തെൽ അവീവ്: ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രായേൽ കാബിനറ്റ് അംഗീകാരം നൽകി. പ്രത്യേക യുദ്ധകര്യ മന്ത്രിസഭയ്ക്കു പിന്നാലെ ആണ് സമ്പൂർണ മന്ത്രിസഭയും കരാർ അംഗീകരിച്ചത്. ചില വ്യവസ്ഥകളിൽനിന്ന് ഹമാസ് പിന്നാക്കം പോകുന്നുവെന്ന് ആരോപിച്ച് വെടിനിർത്തൽക്കരാറിന് അംഗീകാരം നൽകുന്നത് ഇസ്രയേൽ മന്ത്രിസഭ വൈകിപ്പിച്ചത് അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു.
ഇന്നലെ സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുകയും ഹമാസ് മോചിപ്പിക്കുന്ന ആദ്യഘട്ട ബന്ദികളുടെ പേരുവിവരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. 33 പേരെയാണ് ആദ്യം മോചിപ്പിക്കുക. കരാർ പ്രകാരം ഇവരെ ഞായറാഴ്ച മുതൽ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വ്യവസ്ഥ പ്രകാരം നാളെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കുന്ന കരാറിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ ഹരജികൾ നിലവിലുണ്ട്. കോടതി ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് റിപ്പോർട്ട്.
നേരത്തേ മധ്യസ്ഥരായ ഈജിപ്തും ഖത്തറും യു.എസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയിൽ നടത്തിയ ചർച്ചയിൽ ആണ് കരാർ ഉറപ്പായത്. ഗസയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ആണ് പ്രഖ്യാപിച്ചത്. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെയും ഖത്തറിന്റെയും സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയത്





