20
Aug 2025
Sun
20 Aug 2025 Sun

തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാള്‍ നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരേ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോവുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് ബിസിനസുകാരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ് തൃശൂര്‍. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കരുതിവയ്ക്കുന്ന സാംസ്‌കാരിക പരമായും പ്രഫഷണല്‍പരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസും വളര്‍ച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സദസ്സിലിരുന്ന കുട്ടികളോട് വ്യക്തമാക്കി. ടിഎംഎ പ്രസിഡന്റ് സി പത്മകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ പി വി നന്ദകുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ടി എസ് അനന്തരാമന്‍, വി വേണു ഗോപാല്‍, സിജോ പോന്നോര്‍, പി കെ ഷാജി എന്നിവര്‍ സംസാരിച്ചു.

ALSO READ: മാനന്തവാടിയില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍