27
Oct 2025
Thu
27 Oct 2025 Thu
Manoj Kumar and Arathi

Bengaluru Murder Case ഭക്ഷണ വിതരണക്കാരന്‍ ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച് മരിച്ച സംഭത്തില്‍ ട്വിസ്റ്റ്. അപകടമെന്ന് കരുതിയ സംഭവം കൊലപാതമെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദര്‍ശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നായിരുന്നു സംഭവം. റോഡപകടമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, സിസിടിവി പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.

പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനു പിന്നാലെ, ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോയി. എന്നാല്‍ ബൈക്കിനെ പിന്തുടര്‍ന്ന മനോജ് കുമാര്‍ അമിത വേഗത്തില്‍ കാര്‍ പിറകില്‍ കൊണ്ടു പോയി ഇടിക്കുകയായിരുന്നു.

ALSO READ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ നഗ്നയാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

താന്‍ ഒറ്റയ്ക്കാണ് കാറില്‍ സഞ്ചരിച്ചതെന്ന് മനോജ് പൊലീസിനു മൊഴി നല്‍കി. കാറിന്റെ ഭാഗങ്ങള്‍ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.