25
Mar 2026
Wed
25 Mar 2026 Wed
stalin and kamal hasan

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിന് മക്കള്‍ നീതി മയ്യം (MNM) പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍ ചൊവ്വാഴ്ച ചെന്നൈയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാണ് ഈ തീരുമാനം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. പകരം ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനായി പുറത്തുനിന്ന് ശക്തമായ പിന്തുണ നല്‍കും. ‘ഞങ്ങള്‍ മധ്യവര്‍ത്തി രാഷ്ട്രീയമാണ് (Centrists) പിന്തുടരുന്നത്, ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ സഖ്യത്തെ വിജയത്തിലെത്തിക്കും,’ കമല്‍ ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിലെ പങ്കാളിത്തം സംബന്ധിച്ച് ഡിഎംകെ നേതാക്കളുമായി എംഎന്‍എം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. എന്നാല്‍, ഡിഎംകെയുടെ ‘ഉദയസൂര്യന്‍’ ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശമുള്‍പ്പെടെയുള്ള സീറ്റ് വിഭജന കരാറുകള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഡിഎംകെയുടെ കാഴ്ചപ്പാടില്‍ ന്യായമുള്ളതായിരുന്നെങ്കിലും, എംഎന്‍എം പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദ്ദേശം തൃപ്തികരമായി തോന്നിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎന്‍എം നിലപാടിനെ ത്യാഗം എന്നാണ് ഡിഎംകെ നേതൃത്വം വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ നീക്കത്തെ പുകഴ്ത്തി. ‘കമല്‍ ഹാസന്റെ ഉദാരമായ തീരുമാനത്തെ ചരിത്രം പ്രകീര്‍ത്തിക്കും’ എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. കമല്‍ ഹാസന് ‘നന്ദി പറയാന്‍ തനിക്ക് വാക്കുകളില്ല’ എന്നും സ്റ്റാലിന്‍ കുറിച്ചു.

അതിനിടെ ഡിഎംകെ സഖ്യത്തിലെ പ്രധാന കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

ഡിഎംഡികെ (DMDK): വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ 10 സീറ്റുകളില്‍ മത്സരിക്കും. പ്രേമലത വിജയകാന്തും എം.കെ. സ്റ്റാലിനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ധാരണയായത്.

കോണ്‍ഗ്രസ്: ഡിഎംകെ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസാണ്. 28 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്.

വിസികെ (VCK): തോല്‍ തിരുമാളവന്‍ നേതൃത്വം നല്‍കുന്ന വിസികെ 8 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ ആറെണ്ണം സംവരണ മണ്ഡലങ്ങളും രണ്ടെണ്ണം ജനറല്‍ മണ്ഡലങ്ങളുമാണ്.

സിപിഐ(എം): ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി സി.പി.ഐ(എം) 5 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം അറിയിച്ചു.

ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിക്കവാറും എല്ലാ പ്രധാന സഖ്യകക്ഷികളുമായും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതോടെ ഡിഎംകെ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്.