28
Mar 2026
Sat
28 Mar 2026 Sat
fbi director

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI) ഡയറക്ടര്‍ കാഷ് പട്ടേലിന്റെ (Kash Patel) വ്യക്തിഗത ഇമെയില്‍ അക്കൗണ്ടുകള്‍ ഇറാന്‍ ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തി. പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങളും ബിസിനസ് രേഖകളും യാത്രാ വിവരങ്ങളും അടങ്ങുന്ന രേഖകള്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഹന്‍ദല’ (Handala) എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍. ‘വിജയകരമായി ഹാക്ക് ചെയ്യപ്പെട്ട ഇരകളുടെ പട്ടികയില്‍ ഇനി കാഷ് പട്ടേലിന്റെ പേരും ഉണ്ടാകും’ എന്ന് ഗ്രൂപ്പ് പ്രസ്താവിച്ചു.

പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഇമെയിലുകളും ഇതില്‍ ഉള്‍പ്പെടുന്നു. സിഗാര്‍ വലിച്ചും സ്‌പോര്‍ട്‌സ് കാറിന് സമീപം നില്‍ക്കുന്നതുമായ പട്ടേലിന്റെ സ്വകാര്യ ചിത്രങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടു.

റോയിട്ടേഴ്സ്, സിഎന്‍എന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എഫ്ബിഐയോ യുഎസ് നീതിന്യായ വകുപ്പോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രതികാര നടപടിയെന്ന് ഹാക്കര്‍മാര്‍

പലസ്തീന്‍ അനുകൂലികളെന്ന് അവകാശപ്പെടുന്ന ഈ ഹാക്കിംഗ് ഗ്രൂപ്പിന് ഇറാന്റെ സൈബര്‍ ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന് പാശ്ചാത്യ ഗവേഷകര്‍ കരുതുന്നു.

ദക്ഷിണ ഇറാനിലെ മിനാബിലുള്ള ഒരു പെണ്‍പള്ളിക്കൂടത്തിന് നേരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമാണിതെന്ന് ഹാക്കര്‍മാര്‍ പറഞ്ഞു. 170-ലധികം വിദ്യാര്‍ത്ഥിനികളാണ് അന്ന് കൊല്ലപ്പെട്ടത്.

സൈബര്‍ യുദ്ധം

പാശ്ചാത്യ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈബര്‍ യുദ്ധത്തിന്റെ പുതിയ അധ്യായമാണിതെന്ന് ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ സ്ട്രൈക്കറിന് (Stryker) നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്.

വിവാദ നായകനായ ഡയറക്ടര്‍

2025-ലാണ് കാഷ് പട്ടേല്‍ എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടറായി ചുമതലയേറ്റത്. എന്നാല്‍ അധികാരമേറ്റത് മുതല്‍ അദ്ദേഹം വിവാദങ്ങളിലായിരുന്നു. എഫ്ബിഐയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശനം ഇദ്ദേഹത്തിനെതിരെ ശക്തമാണ്.