19
Jun 2026
Fri
19 Jun 2026 Fri
TELEGRAM BANNED

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലഗ്രാം ആപ്പിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. അടിയന്തിര സ്വഭാവമുള്ള സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങള്‍ മാത്രമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘എല്ലാ വാദങ്ങളും പരിശോധിച്ചതില്‍ നിന്നും, നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നല്‍കിയ കാരണങ്ങള്‍ പര്യാപ്തമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിവരസാങ്കേതികവിദ്യാ നിയമത്തിലെ (IT Act) സെക്ഷന്‍ 69എ പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ കൃത്യമായി പാലിച്ചിട്ടുണ്ട്,’ കോടതി വിധിയില്‍ പറഞ്ഞു. നിരോധന ഉത്തരവും തുടര്‍ന്ന് കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പുനരവലോകന സമിതിയുടെ തീരുമാനവും വ്യക്തമായ ബോധ്യത്തോടെയും യുക്തിസഹമായും എടുത്തതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഫ്രാങ്കന്‍സ്‌റ്റൈനെപ്പോലെ ടെലഗ്രാം; കേന്ദ്രത്തിന്റെ വാദം:

കഴിഞ്ഞ മാസം നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരുകയും അത് ടെലഗ്രാം ചാനലുകള്‍ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മെയ് മാസത്തിലെ പരീക്ഷ റദ്ദാക്കിയതും വരാനിരിക്കുന്ന ഞായറാഴ്ച പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചതും. ഇതിന് മുന്നോടിയായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യം ടെലഗ്രാം താല്‍ക്കാലികമായി നിരോധിച്ചത്.

കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ടെലഗ്രാം പ്ലാറ്റ്ഫോം ‘ഫ്രാങ്കന്‍സ്‌റ്റൈന്‍’ (Frankenstein) എന്ന രാക്ഷസനെപ്പോലെ നിയന്ത്രണാതീതമായി മാറിയെന്ന് വാദിച്ചു. സംഘടിത പരീക്ഷാ തട്ടിപ്പ് സംഘങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ത്താനും പ്രചരിപ്പിക്കാനും ടെലഗ്രാം ഒരു പ്രധാന ഉപകരണമായി ഉപയോഗിക്കുകയാണ്. ജൂണ്‍ 22 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ താല്‍ക്കാലിക നിരോധനം പരീക്ഷാ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പൊതുതാത്പര്യം സംരക്ഷിക്കാനും അനിവാര്യമാണെന്നും കേന്ദ്രം ബോധിപ്പിച്ചു.

ടെലഗ്രാമിന്റെ എതിര്‍വാദം

അതേസമയം, കേന്ദ്രത്തിന്റെ ഈ നടപടിയെ ടെലഗ്രാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ധ്രുവ് മേത്ത ശക്തമായി എതിര്‍ത്തു. ഏതാനും ചില ഉപഭോക്താക്കള്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ചാനലുകള്‍ക്കെതിരെ കമ്പനി മുന്‍പും നടപടിയെടുത്തിട്ടുണ്ടെന്നും, ആപ്പ് പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യുന്നതിന് പകരം മറ്റ് ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നുവെന്നും ടെലഗ്രാം കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

No Court Relief For Telegram