02
Jul 2026
Thu
02 Jul 2026 Thu
ram temple theft

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതി അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ സങ്കീര്‍ണ്ണമായ രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ക്ഷേത്ര സമുച്ചയത്തിലെ ബാത്ത്‌റൂമുകളില്‍ മോഷണപ്പണം ഒളിപ്പിച്ചുവെച്ച ശേഷം, ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ ചെറിയ തുകകളായി പുറത്തേക്ക് കടത്തുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോടതിയുടെ അനുമതിയോടെ ജില്ലാ ജയിലില്‍ വെച്ച് രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, കണ്ടെടുത്ത പണത്തിന്റെ രേഖകള്‍ എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

മനുഷ്യ മതില്‍ തീര്‍ത്ത് സിസിടിവി മറച്ചു

കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തിന്റെ ഘടന, സിസിടിവി ക്യാമറകളുടെ സ്ഥാനം, ജീവനക്കാരുടെ സഞ്ചാരപാത എന്നിവ പ്രതികള്‍ കൃത്യമായി പഠിച്ചിരുന്നു. പണം എണ്ണുന്നതിനിടയില്‍ തട്ടിയെടുക്കുന്ന തുക ആദ്യം ബാത്ത്‌റൂമുകളില്‍ ഒളിപ്പിക്കും. പിന്നീട് സുരക്ഷാ പരിശോധനകളില്‍ പെടാതിരിക്കാന്‍ ചെറിയ തുകകളായി ഇത് പുറത്തെത്തിക്കുകയായിരുന്നു പതിവ്. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളികളെയും അറ്റകുറ്റപ്പണി നടത്തുന്നവരെയും പോലീസ് ചോദ്യം ചെയ്യും.

സിസിടിവി ക്യാമറകളുടെ കണ്ണ് വെട്ടിക്കാന്‍ പ്രതികള്‍ പ്രത്യേക വിദ്യയാണ് പ്രയോഗിച്ചത്. സംഘത്തിലെ ഒരാള്‍ പണം മോഷ്ടിക്കുമ്പോള്‍ മറ്റുള്ളവര്‍ ക്യാമറയുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ചുറ്റും അണിനിരന്ന് ‘മനുഷ്യ മതില്‍’ തീര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പണം സൂക്ഷിക്കുന്ന അതിസുരക്ഷാ മുറിയുടെ രണ്ട് താക്കോലുകളില്‍ ഒന്ന് പണം എണ്ണുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത റാംശങ്കര്‍ യാദവ് എന്ന ടിന്നുവിന്റെ കൈവശമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം; ലക്ഷങ്ങള്‍ കണ്ടെടുത്തു

തട്ടിയെടുത്ത പണം ഭൂമി, ഹോസ്റ്റലുകള്‍, മറ്റ് പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയില്‍ നിക്ഷേപിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും രേഖകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതുവരെ പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപയും, 1,121 യുഎസ് ഡോളറും, സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.

പ്രധാന പ്രതിയായ അവിനാഷ് ശുക്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത് (20.39 ലക്ഷം രൂപയും 1,121 യുഎസ് ഡോളറും). മറ്റ് പ്രതികളായ കരുണേഷ് പാണ്ഡെ (18.07 ലക്ഷം), അനുകല്‍പ് മിശ്ര (16.82 ലക്ഷം), ലവ് കുഷ് മിശ്ര (14.25 ലക്ഷം), രാംശങ്കര്‍ മിശ്ര (7.32 ലക്ഷം), മനീഷ് യാദവ് (2 ലക്ഷം), റാംശങ്കര്‍ യാദവ് (1 ലക്ഷം) എന്നിവരില്‍ നിന്നും പണം കണ്ടെടുത്തു. കേസില്‍ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാളായ ലവ് കുഷ് മിശ്രയുടെ ഗ്രാമത്തിലെ വീട്ടിലും വൈക്കോല്‍ കൂട്ടങ്ങളിലും വരെ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

എസ്‌ഐടി അന്വേഷണ കാലാവധി നീട്ടി

ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂണ്‍ 13-നാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിച്ചത്. ജൂണ്‍ 25-ഓടെ എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് എസ്‌ഐടിയുടെ അഭ്യര്‍ത്ഥന പ്രകാരം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടി നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കി.

Ayodhya Ram temple donation theft: Bathroom used to hide stolen cash