മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെ തുടർന്ന് ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വാഹനയാത്രക്കാർക്ക് ആശ്വാസ വാർത്ത. പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി (Nayara Energy) തങ്ങളുടെ പമ്പുകളിൽ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കുറച്ചു. പുതുക്കിയ വില ജൂലൈ 1 മുതൽ നിലവിൽ വന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയയുകയും എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഒടുങ്ങുകയും ചെയ്തതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില (Crude Oil) ഗണ്യമായി ഇടിഞ്ഞതാണ് ഈ വിലക്കുറവിന് കാരണം.
|
വില പുതുക്കിയതോടെ ബെംഗളൂരുവിൽ നയാര പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് 111.20 രൂപയായും ഡീസൽ വില 98.80 രൂപയായും മാറി. ബുധനാഴ്ച പുലർച്ചെ 3:20-നാണ് വില കുറയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് കർണാടകയിലെ ഒരു പമ്പ് ഓപ്പറേറ്റർ വ്യക്തമാക്കി. ഹരിയാനയിലെ ഫരീദാബാദിൽ പെട്രോളിന് 103 രൂപയും ഡീസലിന് 98.84 രൂപയുമാണ് നിലവിലെ വില. മഹാരാഷ്ട്രയിൽ ഇത് യഥാക്രമം 111.66 രൂപയും 97.99 രൂപയുമാണ്.
വിവിധ ജില്ലകളിലെ ലോജിസ്റ്റിക്സ് ചിലവുകൾ (ഇന്ധനം എത്തിക്കാനുള്ള ദൂരം) കണക്കിലെടുത്ത് പമ്പുകൾ അനുസരിച്ച് വിലയിൽ നേരിയ വ്യത്യാസമുണ്ടാകാമെന്ന് പമ്പ് ഉടമകൾ വ്യക്തമാക്കുന്നു. പ്രധാന ഫ്യൂവലിംഗ് സ്റ്റേഷനിൽ നിന്നും ഒരുപാട് അകലെയുള്ള പമ്പുകളിൽ വിലയിൽ 25 പൈസ വരെയുള്ള ചെറിയ വ്യത്യാസം കണ്ടേക്കാം. രാജ്യത്തുടനീളമുള്ള നയാരയുടെ ഏഴായിരത്തോളം ഇന്ധന സ്റ്റേഷനുകളിലും ഈ വിലക്കുറവ് ബാധകമാണ്. എന്നാൽ മൂല്യവർദ്ധിത നികുതി (VAT) പോലുള്ള പ്രാദേശിക നികുതികൾക്കനുസരിച്ച് ഓരോ സംസ്ഥാനങ്ങളിലും അന്തിമ വിലയിൽ മാറ്റമുണ്ടാകും. നയാരയുടെ ഈ തീരുമാനം മറ്റ് സ്വകാര്യ ഇന്ധന കമ്പനികൾക്കും വില കുറയ്ക്കാനുള്ള സമ്മർദ്ദമുണ്ടാക്കും.
എന്തുകൊണ്ടാണ് എണ്ണവില കുറഞ്ഞത്?
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ്’ വഴിയുള്ള വിതരണം തടസ്സപ്പെടുമെന്ന ഭീതി നിലനിന്നിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ചകളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായത്. എന്നാൽ ഈ ആശങ്കകൾ ഇപ്പോൾ ഒഴിഞ്ഞിരിക്കുകയാണ്.
ജൂലൈ 1-ലെ കണക്കനുസരിച്ച് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 73 ഡോളറായി കുറഞ്ഞു. സംഘർഷങ്ങൾ ശാന്തമാവുകയും കപ്പൽ ഗതാഗതം സാധാരണ നിലയിലാവുകയും ചെയ്തതോടെയാണ് നയാര എനർജി പോലുള്ള സ്വകാര്യ കമ്പനികൾ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങിയത്. ഗുജറാത്തിലെ വാഡിനാറിൽ പ്രതിവർഷം 20 ദശലക്ഷം ടൺ ശേഷിയുള്ള റിഫൈനറി നയാര പ്രവർത്തിപ്പിക്കുന്നുണ്ട്.
പുതിയ നിരക്ക് പ്രകാരം നയാര പമ്പുകളിൽ നിന്ന് 40 ലിറ്റർ പെട്രോൾ അടിക്കുന്ന ഒരു വാഹന ഉടമയ്ക്ക് ഒറ്റയടിക്ക് 200 രൂപയുടെ ലാഭമുണ്ടാകും. ഡീസൽ വാഹനങ്ങൾക്ക് ഇതേ അളവിൽ 120 രൂപയും ലാഭിക്കാം.
പൊതുമേഖലാ കമ്പനികളും വില കുറയ്ക്കുമോ?
ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) തുടങ്ങിയ പൊതുമേഖലാ എണ്ണക്കടത്ത് കമ്പനികൾ ഇതുവരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയിൽ ഐഒസി പമ്പുകളിൽ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമായി തന്നെ തുടരുന്നു.
സ്വകാര്യ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, പൊതുമേഖലാ കമ്പനികൾ വില പുതുക്കുന്നതിന് മുൻപ് തങ്ങളുടെ പക്കലുള്ള സ്റ്റോക്കിന്റെ ചിലവ്, ഗവൺമെന്റ് നയങ്ങൾ, മറ്റ് തന്ത്രങ്ങൾ എന്നിവ വിലയിരുത്താറുണ്ട്. എന്നാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇതേ നിലയിൽ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ പൊതുമേഖലാ കമ്പനികൾക്കും വില കുറയ്ക്കേണ്ടി വരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
മാസങ്ങൾക്ക് ശേഷമുള്ള നാടകീയ മാറ്റം
ഇറാൻ യുദ്ധപ്രതിസന്ധിയെ തുടർന്ന് മാർച്ചിൽ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണി ശാന്തമായതോടെ അന്ന് വർദ്ധിപ്പിച്ച തുക കമ്പനി ഇപ്പോൾ പൂർണ്ണമായും പിൻവലിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ ഇന്ധന വിപണിയിൽ പൊതുവായ വിലക്കുറവിന് വഴിവെക്കുമോ എന്നത് വരും ആഴ്ചകളിലെ ആഗോള വിപണിയെ ആശ്രയിച്ചിരിക്കും.
Petrol, Diesel Get Cheaper At Nayara Pumps



