06
Jul 2026
Mon
06 Jul 2026 Mon
Neymar Jr. retired from international football

ഫിഫ ലോകകപ്പില്‍ നോര്‍വെയോടേറ്റ അപ്രതീക്ഷിത തോല്‍വിക്കും പുറത്താകലിനും പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മറുടെ 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ഇതോടെ വിരാമമായത്. ദേശീയ ജേഴ്സിയില്‍ 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2010-ല്‍ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ച അതേ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ വെച്ചുതന്നെയാണ് നെയ്മര്‍ തന്റെ അവസാന മത്സരവും കളിച്ചതെന്നത് വിധിനിയോഗമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനായി ഗോള്‍ നേടിയെങ്കിലും ടീമിന്റെ തോല്‍വിയും പുറത്താകലും ഒഴിവാക്കാനായില്ല.

മത്സരത്തിന് ശേഷം മൈതാനത്ത് പൊട്ടിക്കരഞ്ഞ നെയ്മറുടെ ദൃശ്യങ്ങള്‍ ആരാധകരുടെ നെഞ്ചുതകര്‍ക്കുന്നതായിരുന്നു. സഹതാരങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീര്‍ത്തും തകര്‍ന്ന അവസ്ഥയിലായിരുന്നു താരം. ‘ഞാന്‍ പരമാവധി ശ്രമിച്ചു, ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു. ഞാന്‍ എവിടെയാണോ തുടങ്ങിയത്, അവിടെത്തന്നെ അവസാനിപ്പിക്കുന്നു,’ മത്സരശേഷം ഗ്ലോബോയോട് നെയ്മര്‍ പറഞ്ഞു. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും നെയ്മര്‍ തന്റെ ക്ലബ്ബ് കരിയര്‍ സാന്റോസ് എഫ്.സിയില്‍ തുടരും.

യൂറോപ്യന്‍ ശാപം തുടര്‍ന്ന് ബ്രസീല്‍; പരിശീലക സ്ഥാനത്ത് അഞ്ചലോട്ടി തുടരും

ലോകകപ്പുകളില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയുള്ള ബ്രസീലിന്റെ മോശം റെക്കോര്‍ഡ് ഈ മത്സരത്തിലും ആവര്‍ത്തിച്ചു. 2002 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതിന് ശേഷം ലോകകപ്പ് നോക്കൗട്ടുകളില്‍ ഒരു യൂറോപ്യന്‍ ടീമിനെപ്പോലും തോല്‍പ്പിക്കാന്‍ ബ്രസീലിനായിട്ടില്ല.

അതേസമയം, ഈ തോല്‍വി ഭാവിയിലേക്കുള്ള ഇന്ധനമാക്കണമെന്നും ഇത് ബ്രസീല്‍ ഫുട്‌ബോളിന്റെ പുതിയൊരു യുഗത്തിന്റെ തുടക്കമാണെന്നും പരിശീലകന്‍ കാര്‍ലോ അഞ്ചലോട്ടി പറഞ്ഞു. മത്സരത്തില്‍ വിജയം അര്‍ഹിച്ചിരുന്നത് ബ്രസീലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030 ലോകകപ്പ് വരെ കരാറുള്ള അഞ്ചലോട്ടി, തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി. ഈ ടീമിന് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഈ പുറത്താകലോടെ ബ്രസീലിന്റെ ആറാം ലോകകപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പ് കാല്‍ നൂറ്റാണ്ടിലധികമായി നീളുകയാണ്. 2002-ല്‍ ജപ്പാനിലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് ഉയര്‍ത്തിയത്.

Neymar Jr. Drops Retirement Bomb