09
Jul 2026
Thu
09 Jul 2026 Thu
donald trump

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരെ രണ്ടാമതും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ തിരിച്ചടിയുമായി ഇറാന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുരാജ്യങ്ങളും തമ്മില്‍ ജൂണ്‍ പകുതിയോടെ ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണാപത്രത്തിന് (MoU) ശേഷമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ സൈനിക നീക്കമാണിത്. ബുധനാഴ്ച നടന്ന തെക്കുകിഴക്കന്‍ ഇറാനിലെ ഇറാന്‍ഷഹര്‍ വിമാനത്താവളത്തിന് നേരെ ഉണ്ടായ ബോംബാക്രമണത്തില്‍ ഒരു അഗ്‌നിശമനസേനാംഗം കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ഷഹര്‍, ബന്ദര്‍ അബ്ബാസ്, കൊനാരക്, ചാബഹാര്‍, ബുഷെഹര്‍, അക് ഖല തുടങ്ങിയ തന്ത്രപ്രധാനമായ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെ രണ്ടാമത്തെ ആക്രമണം. ഇതോടെ മേഖലയില്‍ പൂര്‍ണ്ണതോതിലുള്ള ഒരു യുദ്ധത്തിനുള്ള സാധ്യത വീണ്ടും ശക്തമായിരിക്കുകയാണ്.

ട്രംപിന്റെ ഉത്തരവ്; 80-ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തു

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് ഇറാന്‍ ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ അധിക വ്യോമാക്രമണം എന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ ഇറാന്‍ നടത്തുന്ന അനാവശ്യ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും അവര്‍ അറിയിച്ചു.

ഇതിന് മുന്‍പ് ചൊവ്വാഴ്ചയും ഇറാനിലെ 80-ലധികം കേന്ദ്രങ്ങളില്‍ യുഎസ് കൃത്യതയാര്‍ന്ന മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ തങ്ങളുടെ വ്യോമസേനയിലെയും നാവികസേനയിലെയും എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആര്‍മി സ്ഥിരീകരിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍

അതേസമയം, യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. കുവൈറ്റിനും ബഹ്റൈനുമുള്ള യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകര്‍ത്തതായി കുവൈത്ത് അറിയിച്ചു. ഖത്തറിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎസ് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി മുന്നറിയിപ്പ് നല്‍കി.

തര്‍ക്കത്തിന് വഴിമാറി ധാരണാപത്രം

കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മുതല്‍ ഒമാന്‍ കടല്‍ വരെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് 60 ദിവസത്തേക്ക് ഇറാന്‍ സൗജന്യമായി സൗകര്യമൊരുക്കണം എന്നാണ് ഈ വകുപ്പ് പറയുന്നത്.

ഇറാന്റെ വാദം: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്രാ ക്രമീകരണങ്ങള്‍ നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം തങ്ങള്‍ക്കാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകളെ ആക്രമിക്കാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നുവെന്നും ഇറാന്‍ വാദിക്കുന്നു.

അമേരിക്കയുടെ വാദം: കരാര്‍ പ്രകാരം എല്ലാ വാണിജ്യ കപ്പലുകള്‍ക്കും തടസ്സമില്ലാത്ത യാത്രാ സ്വാതന്ത്ര്യം നല്‍കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അത് അത്യാവശ്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കില്ലെന്നും, ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് വ്യക്തമാക്കി.

പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുമോ?

വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോള്‍ പ്രായോഗികമായി ‘അവസാനിച്ചു’ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. പൂര്‍ണ്ണതോതിലുള്ള ഒരു യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞ ട്രംപ്, എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

‘ഇറാന്‍ നമ്മളെ ഒരു തവണ ആക്രമിച്ചാല്‍, നമ്മള്‍ അവരെ 20 തവണ തിരിച്ചാക്രമിക്കും. അവര്‍ അടിക്കുന്നതിനേക്കാള്‍ ശക്തമായി യുഎസ് തിരിച്ചടിക്കും’ എന്ന് എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇറാന്റെ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും, ഇറാന്റെ വൈദ്യുതി-കുടിവെള്ള പ്ലാന്റുകള്‍ തകര്‍ക്കുമെന്നും, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് (Kharg Island) യുഎസ് സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

എന്നാല്‍ ട്രംപിന്റെ ഈ സൈനിക നീക്കങ്ങള്‍ക്കെതിരെ അമേരിക്കയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം കൂടുതല്‍ അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുമെന്നും നികുതിപ്പണം പാഴാക്കുമെന്നും യുഎസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ബെര്‍ണി സാന്റേഴ്‌സും എലിസബത്ത് വാറനും കുറ്റപ്പെടുത്തി. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

US says conducting new wave of strikes on Iran as ceasefire falters