21
Jul 2026
Tue
21 Jul 2026 Tue
LAMINE YAMAL AND GRAND MOTHER Fathima

ലോക ഫുട്‌ബോളിലെ പുതിയ താരോദയം, ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ (Lamine Yamal) തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്ക് പിന്നില്‍ കഷ്ടപ്പാടുകളും അതിരറ്റ സ്‌നേഹവും നിറഞ്ഞ ഒരു വലിയ കഥയുണ്ട്. അവന്റെ മുത്തശ്ശി ഫാത്തിമയുടെ കഥ!

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഷ്ടപ്പാടുകളില്‍ തണലായ മുത്തശ്ശി

മൊറോക്കോയില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി സ്‌പെയിനിലേക്ക് കുടിയേറിയവരാണ് ഫാത്തിമ. ബാഴ്‌സലോണയിലെ ദരിദ്ര കുടിയേറ്റ മേഖലയായ റോകാഫോണ്ടയില്‍ (Rocafonda) ആയിരുന്നു അവരുടെ ജീവിതം. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ യമാലിന് സ്‌നേഹവും കരുതലും നല്‍കി വളര്‍ത്തിയത് മുത്തശ്ശിയാണ്.

തീവണ്ടി യാത്രകളും കരുതലും

ബാഴ്‌സലോണയുടെ പ്രശസ്തമായ ‘ലാ മാസിയ’ അക്കാദമിയിലേക്ക് കൊച്ചുമകനെ എത്തിക്കാന്‍ ട്രെയിനുകളില്‍ മണിക്കൂറുകളോളം കൂടെ യാത്ര ചെയ്തത് ഈ മുത്തശ്ശിയായിരുന്നു. ചുറ്റുപാടുകളിലെ പ്രലോഭനങ്ങളില്‍ വീഴാതെ, കളിക്കളത്തിലും ജീവിതത്തിലും ഒരു നല്ല മനുഷ്യനായി വളരാന്‍ ഫാത്തിമ അവനെ എപ്പോഴും പഠിപ്പിച്ചു.

304- വേരുകളെ മറക്കാത്ത ആഘോഷം!

യമാല്‍ ഗോള്‍ അടിക്കുമ്പോള്‍ കൈകള്‍ കൊണ്ട് കാണിക്കുന്ന 304 എന്ന ആഘോഷം ഏറെ പ്രശസ്തമാണ്. താന്‍ വളര്‍ന്ന റോകാഫോണ്ടയിലെ പോസ്റ്റല്‍ കോഡ് (08304) ആണത്. എത്ര ഉയരത്തില്‍ എത്തിയാലും തന്റെ നാടിനെയും, കൂടെനിന്ന മുത്തശ്ശിയെയും മറക്കില്ല എന്ന പ്രഖ്യാപനം!

പണം വന്നാലും മാറ്റിനിര്‍ത്താത്ത ലാളിത്യം

യമാല്‍ ലോകത്തിന്റെ നെറുകയിലോളം വളര്‍ന്ന ശേഷവും, റോകാഫോണ്ടയിലെ തന്റെ പഴയ വീടും ചുറ്റുപാടും ഉപേക്ഷിച്ച് മാറാന്‍ ഫാത്തിമ തയ്യാറായിട്ടില്ല. ബാഴ്‌സലോണയുമായുള്ള കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പോലും മുത്തശ്ശിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ യമാല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എന്റെ കൊച്ചുമകന്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകും, എന്നാല്‍ അവന്‍ എപ്പോഴും ലാളിത്യമുള്ളവനായിരിക്കണം. മുത്തശ്ശി പകര്‍ന്ന് നല്‍കിയ ലാളിത്യവും സഹജീവി സ്‌നേഹവും ദൈവഭയവുമെല്ലാം ലോക കപ്പിന്റെ ഫൈനല്‍ വേദിയിലും ജനം കണ്ടു. കളി അവസാനിച്ച ഉടനെ സുജൂദില്‍ വേണ ലാമിന്‍, ഗസാ ജനതയെ ചേര്‍ത്ത് പിടിച്ച് ഫലസ്തീന്‍ പതാകയെടുത്ത് പുതച്ചു. ഇതിനിടെ തോല്‍വിയില്‍ തളര്‍ന്നിരുന്ന എതിര്‍ ടീമിന്റെ നായകന്‍ ലയണല്‍ മെസ്സിയെ അരികില്‍ ചെന്ന് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കുഞ്ഞനുജന് കപ്പ് തൊട്ടു തലോടാന്‍ നല്‍കി സ്‌നേഹം പ്രകടിപ്പിച്ചു.

ദൈവബോധം, ലാളിത്യം, വിനയാനുകമ്പ, കുടുംബ സ്‌നേഹം, മാനുഷികതയുള്ള ശക്തമായ രാഷ്ട്രീയം… എല്ലാം തുളുമ്പുന്നുണ്ട് ‘അല്‍അമീന്‍ ജമാല്‍ നസ്രാവി ഇബാന’ എന്ന് മുഴുവന്‍ പേരുള്ള യമാലില്‍. മൊറോക്കോയില്‍ നിന്ന് കുടിയേറിയ മുനീര്‍ നസ്രാവിയുടെയും ഗ്വീനിയയില്‍ നിന്നു കുടിയേറിയ ഷീലാ ഇബാനയുടെയും മകനാണല്ലോ അരികുവല്‍ക്കരിക്കപ്പെട്ടവരെ സത്യസന്ധമായി പ്രതിനിധീകരിക്കുന്ന യമാല്‍.

‘അടുക്കളയും ബെഡ്റൂമും ഒരേ സ്ഥലമായ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് ഞാന്‍ വരുന്നത്.. ഇന്നെന്റെ അമ്മയുടെ സന്തോഷം ഞാന്‍ കാണുന്നു. എനിക്ക് ലഭിക്കാതെ പോയ ബാല്യം എന്റെ അനിയന് കിട്ടുമല്ലോ. ഇതിലേറെ എന്ത് സന്തോഷം?’ – ലാമിന്‍ യമാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം അവസ്ഥയെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

ദാരിദ്ര്യത്തോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി, മുത്തശ്ശിയുടെ കൈപിടിച്ച് ലോക ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയ ലാമിന്‍ യമാല്‍ ഏതൊരു ചെറുപ്പക്കാരനും വലിയൊരു പ്രചോദനമാണ്!