05
Aug 2026
Wed
05 Aug 2026 Wed
Gaza funeral of two families

ഗാസ സിറ്റി: ഗാസയിലെ അല്‍-സബ്ര പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഒരേ സ്ഥലത്ത് കൂട്ടക്കുഴിമാടമൊരുക്കി. ഹസൈന, അബു ഷരിയ കുടുംബങ്ങളിലെ 112 പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച് നടന്ന ഖബറടക്കല്‍ ചടങ്ങിനെത്തിയത് ആയിരങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, വയോധികര്‍ എന്നിവരടങ്ങുന്ന മൃതദേഹങ്ങള്‍ ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞ് തകര്‍ന്ന വീടുകള്‍ക്കു സമീപം നിരത്തി വെച്ച ശേഷമാണ് ശൈഖ് ഷഅ്ബാന്‍ ഖബര്‍സ്ഥാനിലേക്ക് അന്ത്യയാത്ര നടത്തിയത്.

അവസാന യാത്രയ്ക്കിടെ വിങ്ങിപ്പൊട്ടുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ കണ്ണീരണിയിക്കുന്നതായിരുന്നു. കുട്ടികള്‍ മൃതദേഹങ്ങള്‍ക്കു മുകളില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ബന്ധുക്കള്‍ പ്രിയപ്പെട്ടവരോട് വിടപറയുകയും ചെയ്തു.

308 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍

2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഈ രണ്ട് കുടുംബങ്ങളിലായി 308 പേര്‍ കൊല്ലപ്പെട്ടതായി കുടുംബാംഗമായ യൂസഫ് അബു ഷരിയ പറഞ്ഞു.

ചൊവ്വാഴ്ച സംസ്‌കരിച്ചവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍, അമ്മമാരും പിതാക്കളും യുവാക്കളും വയോധികരുമുണ്ടായിരുന്നുവെന്നും ‘ഇസ്രായേല്‍ മിസൈലുകള്‍ ആരെയും ഒഴിവാക്കിയില്ല’ എന്നും അദ്ദേഹം ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫയോട് പറഞ്ഞു.

ഏറ്റവും വലിയ സംസ്‌കാരച്ചടങ്ങ്

‘സമകാലിക ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കാരച്ചടങ്ങാണ്’ ഇന്നലെ നടന്നതെന്ന് കുടുംബത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ഡോ. ജാദു അബു ഷരിയ പറഞ്ഞു.
കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അലി അബു ഷരിയയുടെ കണക്കുകള്‍ പ്രകാരം സംസ്‌കരിക്കപ്പെട്ട 112 പേരില്‍ 44 കുട്ടികള്‍, 37 സ്ത്രീകള്‍, 23 വയോധികര്‍, 7 ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടുന്നു.

നിരവധി ആക്രമണങ്ങളില്‍ കുടുംബം തകര്‍ന്നു

2023 ഒക്ടോബര്‍ 20-ന് കുടുംബത്തിന്റെ അഞ്ച് നില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി അലി അബു ഷരിയ പറഞ്ഞു.

ഏറ്റവും വലിയ ആക്രമണം 2023 നവംബര്‍ 22-നായിരുന്നു. അല്‍-സബ്രയിലെ ഒരു പാര്‍പ്പിട സമുച്ചയത്തില്‍ അഭയം തേടിയിരുന്ന ഏകദേശം 300 കുടുംബാംഗങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ശക്തമായ ബോംബാക്രമണം നടത്തി. അന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടു. 70 മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിച്ചെങ്കിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന പലരുടെയും മൃതദേഹങ്ങള്‍ അടുത്തിടെയാണ് കണ്ടെത്താനായത്.

തുടര്‍ന്നും കുടുംബത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നതായി അദ്ദേഹം പറഞ്ഞു. 2024 മെയ് മാസത്തില്‍ അബു സലേം അബു ഷരിയ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരും, 2025 ഓഗസ്റ്റില്‍ ഗാസ സിറ്റിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരും കൊല്ലപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

വ്യവസായികളും വിദേശ പൗരത്വമുള്ളവരും കൊല്ലപ്പെട്ടു

ആക്രമണങ്ങളില്‍ കരാര്‍ നിര്‍മാണ കമ്പനി ഉടമ ഇബ്രാഹിം അല്‍-ഹസൈന, എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും റിയല്‍ എസ്റ്റേറ്റ് കമ്പനിയും നടത്തിയിരുന്ന ഇസ്മായില്‍ അല്‍-ഹസൈന എന്നിവരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍, ജീവനക്കാര്‍, സാധാരണ പൗരന്മാര്‍, വിദേശ പൗരത്വമുള്ളവരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

41 പേരെക്കുറിച്ച് ഇനിയും വിവരമില്ല

ഇതുവരെ കുടുംബത്തിലെ 267 പേരെ സംസ്‌കരിച്ചെന്നും, 41 പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അലി അബു ഷരിയ പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ ശക്തമായ ബോംബാക്രമണത്തില്‍ ചിതറിപ്പോകുകയോ ചെയ്തിരിക്കാമെന്നാണ് സംശയം.

ആയിരക്കണക്കിന് കുടുംബങ്ങള്‍ തുടച്ചുനീക്കപ്പെട്ടു

മെഡിക്കല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ നടന്നുവരുന്ന യുദ്ധത്തില്‍ 2,276 ഫലസ്തീന്‍ കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി, ഈ കുടുംബങ്ങളിലെ 8,858 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ പോലും ജീവനോടെ ശേഷിക്കാതിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

കൂടാതെ 2,348 കുടുംബങ്ങളില്‍ ഒരാള്‍ മാത്രം ജീവനോടെ ശേഷിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു.

500 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു

സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത അബ്ദുല്‍ റഹ്‌മാന്‍ അബു ഹസിറ പറഞ്ഞു, ഗാസ സിറ്റിയിലെ വിവിധ ആക്രമണങ്ങളില്‍ തന്റെ കുടുംബത്തിലെ ഏകദേശം 500 പേരെ നഷ്ടപ്പെട്ടു.

2023 നവംബര്‍ 4-ന് സ്വന്തം വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മാതാപിതാക്കളും നാല് സഹോദരങ്ങളും 45 ബന്ധുക്കളും കൊല്ലപ്പെട്ടെന്നും, താന്‍ മാത്രമാണ് ആ ആക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ വൃത്തങ്ങളുടെ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായേല്‍ സൈനിക നടപടികളില്‍ 73,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും, പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയോ കാണാതാകുകയോ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണങ്ങളും പട്ടിണിയും വ്യാപക നാശനഷ്ടങ്ങളും ഇപ്പോഴും തുടരുകയാണ്.

Tags:
Gaza, Gaza Strip, Palestine, Israel, Israel Gaza War, Gaza Funeral, Israeli Airstrikes, Hasayna Family, Abu Sharia Family, Palestinian Families, Middle East News, Humanitarian Crisis, Gaza City, Sheikh Shaaban Cemetery, WAFA, Israel Palestine Conflict, Civilian Casualties, World News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക