ഗാസിയാബാദ്: വിഷാദരോഗത്തിനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെയും പതിനാറുകാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഖോഡ പ്രദേശത്തുള്ള ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ പതിനാലുകാരിയായ രണ്ടാമത്തെ മകൾ അയൽക്കാരുടെ ഇടപെടൽ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു.
|
ബീഹാർ ആരറിയ സ്വദേശിയായ അൻസാരി (47) എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഭാര്യ ബേബി തബസ്സും അൻസാരി (43), മകൾ സന (16) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയ മകൾ സോയ (14) ചികിത്സയിലാണ്. ഗാസിപ്പൂർ മണ്ഡിയിലെ ഇറച്ചിക്കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു പ്രതി.
വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ബേബി തബസ്സും ഭർത്താവിനോട് വിഷാദരോഗത്തിനുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് കഴിക്കാൻ അൻസാരി വിസമ്മതിച്ചതോടെ ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന് രാത്രി 11.30 ഓടെ എഴുന്നേറ്റ അൻസാരി അടുക്കളയിൽ നിന്ന് മൂർച്ചയേറിയ വലിയ കത്തി എടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് മുറിയിലെത്തിയ സനയെയും പ്രതി അക്രമാസക്തനായി കുത്തിവീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തി. ശബ്ദം കേട്ടെത്തിയ ഇളയമകൾ സോയയ്ക്കും വെട്ടേറ്റെങ്കിലും പെൺകുട്ടി ഓടി പ്രധാന വാതിൽ തുറന്ന് പുറത്തേക്ക് കടക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫ്ലാറ്റിലേക്ക് ഇരച്ചുകയറി അൻസാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കത്തി പിടിച്ചെടുത്തു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഭാര്യയും മൂത്ത മകളും മരണപ്പെട്ടിരുന്നു. ഭാര്യ മരിച്ചാൽ താൻ ജയിലിലാകുമെന്നും പെൺമക്കളെ നോക്കാൻ ആരുമുണ്ടാകില്ലെന്നും കരുതിയാണ് അവരെയും കൊല്ലാൻ തീരുമാനിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Tags: Ghaziabad murder case, Ghaziabad crime news, Uttar Pradesh news Malayalam, Domestic violence case, BNS murder sections, Crime news Malayalam, National news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





