വാഷിംഗ്ടൺ: ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിനെ വീണ്ടും “പുതിയ യുഎസ് പ്രദേശം” (New US Territory) എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലാണ്’ (Truth Social) ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ തന്ത്രപ്രധാന കടലിടുക്ക് അടയാളപ്പെടുത്തിയ ഭൂപടം പങ്കുവെച്ചത്.
|
ഫെബ്രുവരി 28-ന് യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചത് മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് യുഎസിന്റെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് ഓഗസ്റ്റ് മധ്യത്തിൽ ന്യൂയോർക്കിൽ നടന്ന റാലിയിലും ട്രംപ് അവകാശപ്പെട്ടിരുന്നു. നേരത്തെ ഓഗസ്റ്റ് 18-നും ട്രംപ് സമാനമായ ഭൂപടം പങ്കുവെച്ചിരുന്നു.
ലോകത്തെ എണ്ണ, എൽ.എൻ.ജി (LNG) കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നാണ് ട്രംപിന്റെ അവകാശവാദം.
യുഎസ് നിലപാട് തിരുത്താതെ കടലിടുക്ക് തുറക്കില്ല: ഇറാൻ
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്തെത്തി. അമേരിക്ക തങ്ങളുടെ നിലപാടുകളിൽ തിരുത്ത് വരുത്തുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്സെൻ റെസായി വ്യക്തമാക്കി.
യുഎസ് നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ സഹകരിക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും അവരുടെ താൽപ്പര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതുവരെ യുഎസ് സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും, എന്നാൽ സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ട് പോയാൽ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ എണ്ണ-സാമ്പത്തിക കമ്പനികൾക്ക് നേരെ കടുത്ത ആക്രമണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
Tags: Donald Trump, Strait of Hormuz, Iran US war, Mohsen Rezaei, Truth Social, Middle East crisis, World news Malayalam, International news Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





