Riyadh Airport റിയാദ്: റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ഡിപ്പോയിലെ ഇന്ധന ടാങ്കിലാണ് തീപിടിത്തമുണ്ടായത്. ഹൂത്തി ആക്രമണം അമേരിക്ക തടയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് റിപോര്‍ട്ട്.
|
Key Highlights
- സംഭവം: റിയാദ് ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി സൗദി സഖ്യസേന അറിയിച്ചു.
- തീപിടിത്തം: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ഡിപ്പോയിൽ തീപിടിത്തമുണ്ടായി.
- സൗദിയുടെ പ്രതികരണം: റിയാദ് ലക്ഷ്യമാക്കിയ മിസൈൽ സൗദി വ്യോമസേന തടഞ്ഞ് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
- മറ്റ് ലക്ഷ്യങ്ങൾ: ബിഷ, തായിഫ്, ഫറസാൻ, യൻബു എന്നിവിടങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണശ്രമം നടന്നതായി സൗദി ആരോപിച്ചു.
- വിമാനത്താവളത്തിലെ തടസ്സം: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തോതിലുള്ള തടസ്സങ്ങൾ ഉണ്ടായതായി ഫ്ലൈറ്റ് റഡാർ24 റിപ്പോർട്ട് ചെയ്തു.
- അന്താരാഷ്ട്ര മുന്നറിയിപ്പ്: സംഘർഷം അതിവേഗം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
- യമൻ സംഘർഷം: പുതുക്കിയ പോരാട്ടത്തെ തുടർന്ന് 1.12 ലക്ഷത്തിലധികം പേർക്ക് വീടുവിട്ട് മാറേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ലോഗോ പതിച്ച ഇന്ധന ടാങ്കിലാണ് തീപിടിത്തമുണ്ടായതെന്ന് എഎഫ്പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവള കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റിയാദ് ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ പുലര്‍ച്ചെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന വിജയകരമായി തടഞ്ഞതായി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മാലികി എക്‌സില്‍ അറിയിച്ചു.
ബിഷ, തായിഫ്, ഫറസാന്‍, യാന്‍ബു എന്നിവിടങ്ങളിലെ സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണശ്രമം നടത്തിയെന്നും സൗദി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അവ തടഞ്ഞതായും അല്‍-മാലികി പറഞ്ഞു.
ഇതിന് പിന്നാലെ സൗദി ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയെങ്കിലും ഹൂത്തികളുടെ മുന്നേറ്റം തടയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്രൂസ് മിസൈല്‍, ഡ്രോണ്‍ ആക്രമണം
സൗദിയുടെ സമീപകാല ആക്രമണങ്ങള്‍ക്ക് മറുപടിയായി ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് രണ്ട് സൈനിക നടപടികള്‍ വിജയകരമായി നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ അല്‍ സര്‍ഇ ടെലഗ്രാമില്‍ പ്രസ്താവിച്ചു.
റിയാദിലെ തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ആദ്യ ആക്രമണത്തിന്റെ ലക്ഷ്യമെന്നും യാന്‍ബുവിലെ അരാംകോ സ്ഥാപനങ്ങളാണ് രണ്ടാമത്തെ ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അധികൃതര്‍ നേരത്തെ രാത്രിയില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുലര്‍ച്ചെയുള്ള മുന്നറിയിപ്പിന് പിന്നാലെ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികള്‍ എഎഫ്പിയോട് പറഞ്ഞു.
റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തോതിലുള്ള തടസ്സങ്ങള്‍ ഉണ്ടായതായി ഫ്‌ലൈറ്റ് റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളം പരമാവധി തടസ്സം സൂചിപ്പിക്കുന്ന വിഭാഗത്തില്‍ കുറച്ചുസമയം ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി.
സംഘര്‍ഷം അതിവേഗം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും മേഖലയിലെ യുഎസ് എംബസികളും ശനിയാഴ്ച സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
”ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കെതിരെ, സിവിലിയന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ, ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്,” യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അതിവേഗ മുന്നേറ്റം
യമന്‍ ആഭ്യന്തരയുദ്ധം പുനരാരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റിയാദ് നഗരത്തെ ലക്ഷ്യമിട്ടുള്ള ആക്രമണഭീഷണി ഉയരുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഏഴുമാസത്തെ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചുകൊണ്ടിരിക്കെ, പുതിയ സംഭവവികാസം മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിക്ക് തൊട്ടുമുമ്പ് റിയാദിലെ ചില താമസക്കാര്‍ക്ക് ”മേഖലയില്‍ ശത്രുവിന്റെ വ്യോമഭീഷണിയുണ്ട്” എന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും സന്ദേശത്തില്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ രണ്ട് സ്‌ഫോടനശബ്ദങ്ങള്‍ കേട്ടു. അരമണിക്കൂറിന് ശേഷം സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് പിന്‍വലിച്ചു.
”അലാറം കേട്ടു. പിന്നീട് വീടിന്റെ ജനലുകള്‍ കുലുങ്ങി. ഇത് തീര്‍ച്ചയായും ഭയപ്പെടുത്തുന്നതായിരുന്നു. ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല,” റിയാദിന്റെ വടക്കന്‍ മേഖലയില്‍ താമസിക്കുന്ന 27കാരന്‍ എഎഫ്പിയോട് പറഞ്ഞു.
ബുധനാഴ്ച മക്കയെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തിയതായി റിയാദ് ആരോപിച്ചതിന് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം. ഇസ്ലാമിന്റെ വിശുദ്ധ നഗരമായ മക്കയ്‌ക്കെതിരായ ആക്രമണത്തെ സൗദി ”ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം” എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഹൂത്തികള്‍ ആരോപണം ശക്തമായി നിഷേധിക്കുകയും ഇത് ”പഴകിയ നുണ”യാണെന്ന് പ്രതികരിക്കുകയും ചെയ്തു.
ഈ മാസം ആരംഭിച്ച ഹൂത്തികളുടെ മുന്നേറ്റത്തിനിടെ സൗദി ദിവസേന നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടു. യമന്റെ മുഴുവന്‍ ചെങ്കടല്‍ തീരവും പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം നേടാന്‍ അവര്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തണമെന്ന സൗദിയുടെ അഭ്യര്‍ഥന അമേരിക്ക കഴിഞ്ഞയാഴ്ച നിരസിച്ചതായി യുഎസ് വാര്‍ത്താ പ്ലാറ്റ്‌ഫോമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, സൗദിക്ക് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനുള്ള 24.3 ബില്യണ്‍ ഡോളറിന്റെ കരാറിന് വ്യാഴാഴ്ച അമേരിക്ക അംഗീകാരം നല്‍കി. ”നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ പ്രതിരോധിക്കാന്‍” സൗദിയെ സഹായിക്കാനാണ് കരാറെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
”സംഘര്‍ഷം രൂക്ഷമാകുന്ന അവസ്ഥ”
സൗദി അറേബ്യയും ഹൂത്തികളുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വാഷിങ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്ന ജേക്കബ്‌സ് എഎഫ്പിയോട് പറഞ്ഞു.
പുതിയ ആക്രമണങ്ങളില്‍ 1.12 ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുവിട്ട് മാറേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഏകദേശം 3,000 പേര്‍ കടല്‍മാര്‍ഗം ജിബൂട്ടിയിലേക്ക് പലായനം ചെയ്തതായും യുഎന്‍ വ്യക്തമാക്കി.
2014-ലാണ് യമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഹൂത്തികള്‍ തലസ്ഥാനമായ സനആയുടെയും രാജ്യത്തെ മറ്റ് പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് 2015 മാര്‍ച്ചില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടല്‍ ആരംഭിച്ചു.
2022ല്‍ ഉണ്ടായിരുന്ന ദുര്‍ബലമായ വെടിനിര്‍ത്തല്‍ ജൂലൈയില്‍ തകര്‍ന്നു. സൗദിയുടെ നിയന്ത്രണത്തിലുള്ള യമന്‍ വ്യോമമേഖല അവഗണിച്ച് ഇറാനിയന്‍ വിമാനം യമനില്‍ ഇറങ്ങാന്‍ അനുവദിച്ചതോടെയാണ് പുതിയ സംഘര്‍ഷാവസ്ഥ രൂക്ഷമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, ഹൂത്തികള്‍ അടുത്തിടെ പിടിച്ചെടുത്ത യമന്റെ ചെങ്കടല്‍ തീരമേഖലയില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹൂത്തി അംഗങ്ങള്‍ റഡാറുകള്‍ സ്ഥാപിക്കുകയും തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതായി എഎഫ്പിയോട് പറഞ്ഞു.
Tags: Riyadh, Saudi Arabia, Yemen, Houthis, Ballistic Missile, Riyadh Airport, King Khalid International Airport, Aramco, Saudi Air Force, Middle East Conflict, Yemen War, Houthi Attack, Saudi Arabia News, International News, Missile Attack
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



