പ്രവാചകനിന്ദ നടത്തിയ ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയെ വധിക്കാനെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പൊലീസ്. സഹറാൻപൂർ സ്വദേശി മുഹമ്മദ് നദീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
|
നദീം പാകിസ്താനിൽ പോയി ആയുധപരിശീലനം നടത്താൻ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്നും ഇയാളുടെ മൊബൈൽ ഫോണിലെ കോൾ റെക്കോഡുകളും സന്ദേശങ്ങളും ഇതു വ്യക്തമാക്കുന്നതാണെന്നും പൊലീസ് പറയുന്നു. തെഹരീക്കെ താലിബാൻ ആശയത്തിൽ ആകൃഷ്ടനായ ഇയാൾ സ്വയംപൊട്ടിത്തെറിച്ച് നുപുർ ശർമയെ വധിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, ക്ലബ് ഹൗസ്, മറ്റ് സാമൂഹിക മാധ്യമങ്ങൾ എന്നിവ മുഖേന നദീം ഭീകരസംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രവാചകനിന്ദ നടത്തിയ നുപുർ ശർമയ്ക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ കഴിഞ്ഞദിവസം സുപ്രിംകോടതി ഡൽഹി പൊലീസിന് കൈമാറാൻ നിർദേശിച്ചിരുന്നു. തനിക്കു വധഭീഷണിയുണ്ടെന്നു നുപുർ ശർമ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.



