ഗ്രാമത്തില്‍ പള്ളിയില്ലാത്തതിനെ തുടര്‍ന്ന് വീട്ടിൽ നമസ്കരിച്ച 26 പേർക്കെതിരേ യുപി പൊലീസ് കേസെടുത്തു. പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് വീട്ടിൽ കൂട്ടനിസ്കാരം നടത്തിയതെന്നും ഇത് നിയമവിരുദ്ധ കൂടിച്ചേരലാണെന്നും വ്യക്തമാക്കിയാണ് പൊലീസ് വിശ്വാസികൾക്കെതിരേ കേസെടുത്തത്. യുപിയിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം. ഗ്രാമത്തിൽ പള്ളിയില്ലാത്തതിനാലാണ് വിശ്വാസികൾ വീട്ടിൽ നിസ്കരിച്ചത്.
|
അയൽവാസികളുടെ എതിർപ്പിനെ തുടർന്നാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. മുമ്പ് ഇങ്ങനെ വീട്ടിൽ നിസ്കരിച്ചിട്ടില്ലായിരുന്നുവെന്നും വീട്ടിൽ ഒത്തുകൂടി നിസ്കരിക്കുന്നതിനെതിരേ അയൽവാസികൾ എതിർപ്പുന്നയിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞു.
അതേസമയം പൊലീസ് നടപടിക്കെതിരേ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. വീട്ടിൽ നിസ്കരിച്ചതിന് കേസെടുത്ത നടപടി അനീതിയാണെന്നും എവിടെ വേണമെങ്കിലും നിസ്കരിക്കാമെന്ന് സുപ്രിംകോടതി പോലും പറഞ്ഞിട്ടുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.



