|
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയ യൂട്യൂബർ ദമ്പതികൾ ഉൾപ്പെടെ ആറംഗ സംഘം അറസ്റ്റിൽ. ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്ദേശികളായ ജിഷ്ണു, അജിത്, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഇത്തരത്തിൽ ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് കെണിയിൽ വീഴ്ത്തിയത്. യൂട്യൂബർ ആയ ദേവുവാണ് സന്ദേശങ്ങൾ അയക്കുക.
വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതി പാലക്കാടാണ് വീട് എന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മാത്രം, 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ വാടകയ്ക്ക് എടുത്തു. തുടർന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാവിലെ വ്യവസായി പാലക്കാട് എത്തി. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി.
വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും ഭർത്താവ് വിദേശത്താണെന്നുമാണ് വ്യവസായിയോട് ഇവർ പറഞ്ഞിരുന്നത്. തുടർന്ന് യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴായിരുന്നു തട്ടിപ്പ്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ പ്രതികൾ കൈക്കലാക്കി. തുടർന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.



