തീവ്രവാദബന്ധമാരോപിച്ച് അസമിലെ ബിജെപി സർക്കാർ മദ്റസകൾ പൊളിക്കുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ മദ്റസ സർക്കാർ ഇന്ന് പൊളിച്ചുനീക്കി. അൽഖാഇദ, അൻസാറുല്ല ബംഗ്ലാ ടീം എന്നീ തീവ്രസംഘടനകളുമായി ബന്ധമാരോപിച്ചാണ് മദ്റസകൾ പൊളിച്ചുനീക്കുന്നത്. ഇന്നു പൊളിച്ചുനീക്കിയ മദ്റസയിൽ പഠിച്ചിരുന്ന ഇരുന്നൂറോളം വിദ്യാർഥികളെ വീടുകളിലേക്കും സമീപ മദ്റസകളിലേക്കും അയച്ചു.
|
മദ്റസ പൊളിക്കുമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് അധികൃതർക്ക് സർക്കാർ നോട്ടിസ് നൽകിയത്. പിറ്റേദിവസമായ ഇന്ന് മദ്റസ പൊളിച്ചുനീക്കുകയും ചെയ്തു. ഈ മാസമാദ്യം മോറിഗാവ് ജില്ലയിലെയും തിങ്കളാഴ്ച ബാർപെട്ട ജില്ലയിലെ മദ്റസയുമാണ് പൊളിച്ച മറ്റു രണ്ട് മദ്റസകൾ.
ചൊവ്വാഴ്ച കബൈതാരിയിലെ മദ്റസയിൽ നടത്തിയ റെയ്ഡിൽ തീവ്രസംഘടനകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയെന്നും ഇതേത്തുടർന്നാണ് പൊളിച്ചുനീക്കൽ നടപടിയെന്നും ബോംഗൈഗോൺ പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക പറഞ്ഞു. സ്വകാര്യ ഭൂമിയിലാണ് മദ്റസ നിർമിച്ചിരിക്കുന്നതെന്നും എന്നാൽ ഇതിനാവശ്യമായ അനുമതികൾ വാങ്ങിയിട്ടില്ലെന്നും ഇതിനാനാൽ ദുരിത നിവാരണ നിയമപ്രകാരമാണ് പൊളിച്ചുനീക്കിയതെന്നും സ്വപ്നനീൽ ദേക അറിയിച്ചു.



