ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്കെതിരായ സിബിഐ നടപടി ഗുജറാത്തിൽ ആംആദ്മിയുടെ വോട്ടുകൾ കൂടാൻ സഹായിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മിയെ മുറിപ്പെടുത്താനാണ് മോദി സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെങ്കിലും തിരിച്ചടിയായത് ബിജെപിക്കാണ്. മനിഷ് സിസോദിയയ്ക്കെതിരായ സിബിഐ റെയ്ഡ് ആരംഭിക്കുമ്പോൾ ഗുജറാത്തിലെ ആംആദ്മിയുടെ വോട്ട് ശതമാനം നാലായിരുന്നു. സിസോദിയ സിബിഐ അറസ്റ്റ് ചെയ്തതോടെ വോട്ട് ശതമാനം ആറായി ഉയർന്നു. സിസോദിയയെ രണ്ടുപ്രാവശ്യം അറസ്റ്റ് ചെയ്തിരുന്നെങ്കിൽ തങ്ങൾ ഗുജറാത്തിൽ സർക്കാർ രൂപീകരിച്ചേനെയെന്നും കേജ്രിവാൾ ഡൽഹി നിയമസഭയിൽ പറഞ്ഞു.
|
ഓപറേഷൻ താമര പരാജയപ്പെടുമെന്ന് തെളിയിക്കാനാണ് ഇന്ന് സഭയിൽ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവന്നതെന്നും കെജ്രിവാൾ പറഞ്ഞു. തങ്ങളുടെ എംഎൽഎമാർ ആരും പക്ഷംമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 62 ആപ് എംഎൽഎമാരിൽ 59 പേരാണ് ഇന്ന് വിശ്വാസവോട്ടെടുപ്പിൽ സംബന്ധിച്ചത്. ഹാജരാവാത്ത മൂന്നിൽ രണ്ടുപേർ വിദേശത്തും മൂന്നാമനായ സത്യേന്ദർ ജെയിൻ ജയിലിലുമാണ്. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്ത 58 പേരും സർക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഒരാൾ സ്പീക്കറാണ്.
ആംആദ്മി സർക്കാർ സ്കൂൾ നിർമാണത്തിൽ അഴിമതി കാട്ടിയെന്നാണ് ബിജെപി ആരോപണം. ഫണ്ട് ദുരുപയോഗം ചെയ്താണ് സർക്കാർ സ്കൂളുകൾ പുനർനിർമിക്കുന്നതും ഇതിന്റെ ചെലവ് പെരുപ്പിച്ചുകാണിക്കുകയാണെന്നും ബിജെപി ആരോപിച്ചു. അതേസമയം തന്റെ രണ്ടുമക്കളും പഠിച്ചത് ഐഐടിയിലാണെന്നും ഇന്ത്യയിലെ ഓരോ കുട്ടികൾക്കും ഇതേ വിദ്യാഭ്യാസം നൽകണമെന്നാണഅ തന്റെ അഭിലാഷമെന്നും കെജ്രിവാൾ പറഞ്ഞു.



