23
Sep 2022
Thu
23 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി: കടുവക്കുഞ്ഞുങ്ങളെന്ന പേരില്‍ പൂച്ചക്കുട്ടികളെ പെയിന്റടിച്ച് തട്ടിപ്പിന് ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്നാട് തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പാര്‍ഥിപന്‍ പിടിയിലായത്.

 

മൂന്നു കടവുക്കുഞ്ഞുങ്ങളുടെ ചിത്രം സഹിതം ഞായറാഴ്ച പാര്‍ഥിപന്‍ വാ‌ട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മൂന്നു മാസം പ്രായമായ കടുവക്കുഞ്ഞാണെന്നാണ് പാര്‍ഥിപന്‍ പറഞ്ഞിരുന്നത്. ഒരു കുഞ്ഞിന് 25 ലക്ഷം വരുമെന്നും പണം നല്‍കിയാല്‍ പത്തുദിവസത്തിനകം എത്തിച്ചു നല്‍കുമെന്നും പാര്‍ഥിപന്റെ സ്റ്റാറ്റസില്‍ പറയുന്നു.

 

സംഭവം അറിഞ്ഞ വനംവകുപ്പ് അന്വേഷണം ആരംഭിച്ചപ്പോള്‍ പാര്‍ഥിപന്‍ ഒളിവില്‍ പോയി. ഇയാളുടെ വീട് പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപന്‍ അറസ്റ്റിലാവുകയായിരുന്നു.

 

കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്ത് നല്‍കിയതെന്നാണ് വിവരം. കടുവക്കുഞ്ഞുങ്ങള്‍ക്കായി ബന്ധപ്പെടുന്നവര്‍ക്ക് പൂച്ചക്കുട്ടിയെ നിറമടിച്ച് കൊടുക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇക്കാര്യം പ്രതി മൊഴിനല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.